ഹ്രസ്വദൂര അഗ്നി-1 മിസൈൽ വിജയകരമായി പരീക്ഷണം നടത്തി ഇന്ത്യ ; വിക്ഷേപിച്ചത് ഒഡീഷയിൽ നിന്ന്

ഭുവനേശ്വർ : ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ  ശക്തി ലോകത്തിന് മുന്നിൽ വെളിവാക്കി  ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി-1’ (Agni-1) വിജയകരമായി പരീക്ഷണം നടത്തി രാജ്യം. വെള്ളിയാഴ്ച ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു  മിസൈൽ വിക്ഷേപിച്ചതെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചത് . സൈനിക കമാൻഡായ ‘സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ’ മേൽനോട്ടത്തിലായിരുന്നു വിക്ഷേപണം.

മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ വശങ്ങളും പരീക്ഷണത്തിലൂടെ കൃത്യമായി വിലയിരുത്താനും ഉറപ്പുവരുത്താനും സാധിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു . രാജ്യത്തിന്റെ  പ്രതിരോധ ശേഷിയും സമാധാനാന്തരീക്ഷം നിലനിർത്താനുള്ള സജ്ജതയും വീണ്ടും തെളിയിക്കാൻ ഉതകുന്നതാണ് ഇപ്പോഴത്തെ ഈ വിക്ഷേപണം.

ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന അഗ്നി-1 മിസൈൽ ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണ്. ഈ മാസമാദ്യം ഇന്ത്യ ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം തകർക്കാൻ ശേഷിയുള്ള അത്യാധുനിക ‘എംഐആർവി’ (MIRV) സാങ്കേതിക വിദ്യയോട് കൂടിയ ദീർഘദൂര അഗ്നി മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അഗ്നി-1 മിസൈലിന്റെ പരീക്ഷണവും പൂർത്തിയായിരിക്കുന്നത്. അഗ്നി 1 മുതൽ 4 വരെയുള്ള മിസൈലുകൾക്ക് 700 കിലോമീറ്റർ മുതൽ 3,500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്, അവ ഇതിനകം വിന്യാസം നടത്തിയിട്ടുണ്ട്. മിസൈൽ വിജയകരമായി പരീക്ഷിച്ച ഡിആർഡിഒ, ഇന്ത്യൻ സൈന്യം, മറ്റ് സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനമറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.