ന്യൂഡൽഹി : സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻശു ഗുപ്തയെയും പദവികളിൽ നിന്ന് നീക്കം ചെയ്തു. പ്രധാന മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ഓൺ സ്ക്രീൻ മാർക്കിംഗ് സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കാൻ ഏകാംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കപാസിറ്റി ബിൽഡിംഗ് കമ്മിഷൻ ചെയർപേഴ്സണായ എസ് രാധാ ചൗഹാൻ അന്വേഷണം പൂർത്തിയാക്കും.
ഇക്കൊല്ലമാണ് പൂർണമായും ഡിജിറ്റൽ ഓൺസ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതിയിലേക്ക് മാറാൻ സിബിഎസ്ഇ തീരുമാനിച്ചത്. എന്നാൽ, ഉത്തര കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികളിൽ മതിയായ തെളിച്ചമില്ലെന്നും പേജുകൾ നഷ്ടപ്പെട്ടിട്ടുള്ളതായും കുട്ടികളും രക്ഷകർത്താക്കളും അറിയിക്കുകയയായിരുന്നു. ചില വിദ്യാർഥികൾക്ക് അവരുടേതല്ലാത്ത ഉത്തരകടലാസാണ് കിട്ടിയതെന്നും പരാതി ഉയർന്നിരുന്നു. ഉത്തരകടലാസുകൾക്കായി അപേക്ഷിക്കുകയും അതിന് പണമടക്കുകയും ചെയ്ത വിദ്യാർത്ഥികൾ വ്യാപകമായി പരാതി പറഞ്ഞതോടെ ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ വിദഗ്ദ്ധരെ സഹായത്തിനായി എത്തിച്ചിരുന്നു.
അതേസമയം, ഔദ്യോഗിക പോർട്ടലിന് നേരെ സൈബർ ആക്രമണമുണ്ടായതായി സിബിഎസ്ഇ വ്യക്തമാക്കി. അപേക്ഷാ സ്വീകരിക്കൽ തുടങ്ങിയ ദിവസത്തിൽ തന്നെ പോർട്ടലിനെ തകർക്കാൻ ലക്ഷ്യമിട്ട് തുടർച്ചയായ സൈബർ ആക്രമണത്തിനുള്ള ശ്രമങ്ങൾ ഉണ്ടായതായാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയത്. പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമുള്ള സൈറ്റിലാണ് ആക്രമണമുണ്ടായത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്ന് സിബിഎസ്ഇ റീവാലുവേഷൻ പോർട്ടൽ ഉപയോഗിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ ആക്രമണം അഴിച്ചു വിട്ടതെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ സൈബർ ആക്രമണങ്ങളെ അതിജീവിച്ച് പോർട്ടൽ പൂർണമായും പ്രവർത്തന സജ്ജമായി തുടരുന്നതായി സി.ബി.എസ്.ഇ അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ലൈവ് ആയ പോർട്ടലിൽ വിദ്യാർഥികൾക്ക് സാങ്കേതിക തടസ്സങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല .


കേരള നിയമസഭയുടെ നാഥനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലേർട്ട്





