ഒമാൻ: ഹോർമുസ് ഇടുക്കിൽ ഏർപ്പെടുത്തിയ യുഎസ് നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാന്റെ ഭീമൻ ചരക്ക് കപ്പൽ ‘തൗസ്ക’ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. ഒമാൻ കടലിടുക്കിൽ വെച്ചുണ്ടായ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കപ്പൽ പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു.
വിമാനവാഹിനിക്കപ്പലിനോളം വലുപ്പമുള്ള, ഏകദേശം 900 അടി നീളമുള്ള ഈ കൂറ്റൻ കപ്പലിനെ യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ‘യുഎസ്എസ് സ്പ്രുവൻസ്’ ആണ് തടഞ്ഞത്. കപ്പൽ നിർത്താൻ ഔദ്യോഗികമായി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചു മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്ന് ട്രംപ് വ്യക്തമാക്കി. “കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് സുഷിരമുണ്ടാക്കി” ആണ് അമേരിക്കൻ നാവികസേന കപ്പലിനെ നിർത്തിയത്. നിലവിൽ കപ്പൽ പൂർണ്ണമായും യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X‘ വഴി ട്രംപ് സ്ഥിരീകരിച്ചു.
അമേരിക്കയുടെ ഈ പ്രകോപനപരമായ നീക്കത്തിന് പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ ശക്തമായ തിരിച്ചടി നൽകിയതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ഡ്രോൺ ആക്രമണങ്ങളിൽ അമേരിക്കയ്ക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാനുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിനായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഉടൻ പാകിസ്ഥാനിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾ തടയാനും മേഖലയിലെ സമാധാനം നിലനിർത്താനുമാണ് അമേരിക്ക ഇപ്പോൾ ലക്ഷ്യമിടുന്നത്.


ഇറാനെതിരെ കടുത്ത നീക്കവുമായി ട്രംപ്; തുറമുഖങ്ങൾ ഉപരോധിക്കാൻ ഉത്തരവ്
സൂപ്പര്‍ ബൗള്‍ പോലുള്ള വന്‍കിട പരിപാടികള്‍ക്ക് നല്‍കാറുള്ള ‘നാഷണല്‍ സ്പെഷ്യല്‍ സെക്യൂരിറ്റി’ പദവി ആ ചടങ്ങിന് നല്‍കിയിരുന്നില്ല; ട്രംപിനെതിരായ വധശ്രമം: സുരക്ഷാ ക്രമീകരണങ്ങള്‍ അടിമുടി പരിഷ്കരിക്കാന്‍ വൈറ്റ് ഹൗസ്





