ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു; അവഗണനയെന്ന് പരാതി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ പ്രമുഖ യുവശബ്ദവുമായ നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി തന്നെ പൂർണ്ണമായും അവഗണിച്ചുവെന്നും യാതൊരു ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ചില്ലെന്നും ആരോപിച്ചാണ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയത്.

കോൺഗ്രസ് വക്താവായി ചാനൽ ചർച്ചകളിൽ സജീവമായിരുന്ന നേതാവിന്റെ രാജി പാർട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. എലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിജേഷ് അരവിന്ദിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ വിദ്യാ ബാലകൃഷ്ണനെയാണ് നിയോഗിച്ചത്. ഇതിൽ നിജേഷിന് വലിയ അതൃപ്തിയുണ്ടായിരുന്നു. ബാലുശ്ശേരി മണ്ഡലത്തിലായിരുന്നു നിജേഷിന്റെ പ്രചാരണ മേഖലയെങ്കിലും അവിടെയും കാര്യമായ ചുമതലകളൊന്നും നേതൃത്വം നൽകിയില്ല. അവസാന ഘട്ടം വരെ സജീവമായി നിന്നെങ്കിലും പാർട്ടി തന്നെ തഴഞ്ഞുവെന്നാണ് നിജേഷിന്റെ പരാതി. തദ്ദേശ തിരഞ്ഞെടുപ്പിൽ നിജേഷ് നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ ഡിസിസി തള്ളിയിരുന്നു. അന്ന് നിജേഷ് പിന്തുണച്ച വിമതൻ വിജയിക്കുകയും പിന്നീട് അദ്ദേഹത്തെ തന്നെ പഞ്ചായത്ത് പ്രസിഡന്റാക്കേണ്ടി വരികയും ചെയ്തത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു.

രാജിക്കത്ത് കൈമാറിയിട്ടും കെപിസിസി നേതൃത്വം ഇതുവരെ ചർച്ചകൾക്ക് തയ്യാറായിട്ടില്ല. എന്നാൽ മറ്റൊരു പാർട്ടിയിലേക്കും പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും നിജേഷ് വ്യക്തമാക്കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.