മധ്യപ്രദേശ് പോലീസ് കേരളത്തിൽ; സുരക്ഷ തേടി കുംഭമേള വൈറൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയതോടെ സംഭവം വിവാദമാകുന്നു. പോലീസ് സംഘം തന്നെ പിടികൂടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപേ വിവാഹം നടത്തിയെന്ന് ആരോപിച്ച് പങ്കാളി ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു.

തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവുമാണ് ഫർമാനെതിരെ കേസെടുത്തിരിക്കുന്നത്. ഫർമാന്റെ സുഹൃത്തിനെ തേടി മധ്യപ്രദേശ് പോലീസ് തൃക്കാക്കരയിലും പരിശോധന നടത്തി. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഏപ്രിൽ 20 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. കോടതി ഉത്തരവ് നിലനിൽക്കെ മധ്യപ്രദേശ് പോലീസ് എന്തിനാണ് എത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ് മധ്യപ്രദേശ് പോലീസിന്റെ കണ്ടെത്തൽ.

പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് ഈ മാസം മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. 2008 ജനുവരി ഒന്നിനാണ് പെൺകുട്ടി ജനിച്ചതെന്നായിരുന്നു കഴിഞ്ഞ വർഷം നൽകിയ സർട്ടിഫിക്കറ്റിലെ രേഖ. ഈ രേഖകൾ ഉപയോഗിച്ചാണ് ആധാറും പാനും എടുത്തതും പെൺകുട്ടി നിയമപരമായി കേരളത്തിലെത്തിയതും.

വിവാഹത്തിന് ശേഷം മാത്രം, പെൺകുട്ടിയുടെ വാദം കേൾക്കാതെ തിരക്കിട്ട് സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് റദ്ദാക്കൽ നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.