ശബരിമലയില്‍ ഭക്തര്‍ക്കായി സമരം നയിച്ച യുവമോര്‍ച്ചക്കാരന്‍; എസ് എഫ് ഐയില്‍ തുടങ്ങിയെങ്കിലും ചുവട് മാറിയതോടെ ആര്‍ എസ് എസിന്റെ വിശ്വസ്തന്‍; തിരുവനന്തപുരത്തെ ഭാവി മേയര്‍ വിവി രാജേഷ് പഴയ കമ്യൂണിസ്റ്റ്! നഗരസഭാ പിതാവായി നെടുമങ്ങാട്ടുകാരന്‍; എല്ലാം അയ്യപ്പ നിശ്ചയം! ചാലക്കയത്തെ ഹീറോ മേയറാകുമ്പോള്‍

തിരുവനന്തപുരം: മേയര്‍ തിരഞ്ഞെടുപ്പ് എന്ന ഏക കടമ്പ കൂടി കടന്നാല്‍ വി.വി. രാജേഷ് തിരുവനന്തപുരത്തിന്റെ നഗരപിതാവാകും. സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദം’ കൂടി അതിജീവിച്ചാല്‍ രാജേഷിന് അത് ഇരട്ടി വിജയമാകും. സ്‌കൂള്‍ പഠനകാലത്തും മാര്‍ ഇവാനിയോസ് കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന രാജേഷ് പ്രീ-ഡിഗ്രിക്ക് ശേഷമാണ് ആര്‍.എസ്.എസുമായി അടുക്കുന്നത്. തുടര്‍ന്ന് ശാഖകളില്‍ സജീവമായ അദ്ദേഹം എ.ബി.വി.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറി. വി. മുരളീധരന്‍ എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കേരളത്തിലെ അദ്ദേഹത്തിന്റെ പ്രധാന അനുയായി ആയിരുന്നു രാജേഷ്. വി. മുരളീധരനുമായുള്ള ഈ അടുപ്പവും കെ. സുരേന്ദ്രന്റെ വിശ്വസ്തന്‍ എന്ന പരിഗണനയുമാണ് സുരേന്ദ്രന് ശേഷം രാജേഷിനെ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിച്ചത്.

ശബരിമലയില്‍ ഭക്തര്‍ക്കായി ആദ്യമായി സമരപോരാട്ടം നയിച്ച നേതാക്കളില്‍ ഒരാളാണ് വി.വി. രാജേഷ്. ചാലക്കയത്തെ ടോള്‍ കൊള്ളയ്‌ക്കെതിരെ യുവമോര്‍ച്ച നടത്തിയ ആഴ്ചകള്‍ നീണ്ട പോരാട്ടം വലിയ വിജയമായിരുന്നു. പാര്‍ക്ക് ചെയ്യാതെ മടങ്ങുന്ന വാഹനങ്ങളില്‍ നിന്ന് പോലും പണം ഈടാക്കിയിരുന്ന രീതി അവസാനിപ്പിക്കാന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള ഈ സമരം കാരണമായി. ഒടുവില്‍ ഹൈക്കോടതി ഇടപെടലിലൂടെ ചാലക്കയത്തെ ടോള്‍ ബൂത്ത് തന്നെ അപ്രത്യക്ഷമായി. നെടുമങ്ങാട് താലൂക്ക് പ്രസിഡന്റായി എ.ബി.വി.പിയിലൂടെ തുടങ്ങിയ രാജേഷ് പിന്നീട് സംഘപരിവാറിന്റെ അതിവിശ്വസ്തനായി ബി.ജെ.പിയുടെ സംസ്ഥാന മുഖമായി മാറി. അങ്ങനെ അയ്യപ്പവികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലെ ശബരിമലയിലെ സമര നായകന്‍ ബിജെപിയുടെ കേരളത്തിലെ ആദ്യ മേയറാകുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ട് തവണ മത്സരിച്ച അദ്ദേഹം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പൂജപ്പുര വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായി ആദ്യ വിജയം നേടിയത്. ഇത്തവണ പൂജപ്പുര വനിതാ സംവരണമായപ്പോള്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരം കൊടുങ്ങാനൂരിലേക്ക് മാറുകയും അവിടെ മികച്ച വിജയം നേടുകയും ചെയ്തു. രാജേഷിനെ മേയര്‍ സ്ഥാനത്തേക്ക് എത്തിക്കാനുള്ള കൃത്യമായ സന്ദേശം ഈ വാര്‍ഡ് മാറ്റത്തിന് പിന്നിലുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക് ബി.ജെ.പി എത്തുമ്പോള്‍ അത് നയിക്കാന്‍ രാഷ്ട്രീയ പരിചയസമ്പന്നനായ രാജേഷിനെ തന്നെ ആര്‍.എസ്.എസ് നിയോഗിക്കുകയായിരുന്നു. ആര്‍. ശ്രീലേഖയുടെ പേര് ചര്‍ച്ചകളില്‍ വന്നെങ്കിലും ഭൂരിഭാഗം കൗണ്‍സിലര്‍മാരും രാജേഷിനെയാണ് പിന്തുണച്ചത്.

നേമം മണ്ഡലത്തിലെ കരുമത്തുനിന്നും വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയറാകും. ശക്തരായ പ്രതിപക്ഷ നേതാക്കളെ നേരിടാന്‍ രാഷ്ട്രീയ തന്ത്രജ്ഞതയുള്ള രാജേഷ് തന്നെ മേയറാകണമെന്ന പൊതുഅഭിപ്രായമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. 101 അംഗ കോര്‍പ്പറേഷനില്‍ 50 സീറ്റുകള്‍ നേടിയ ബി.ജെ.പി സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം ഉറപ്പിക്കാനുള്ള നീക്കത്തിലാണ്. ഡിസംബര്‍ 26-ന് നടക്കുന്ന തിരഞ്ഞെടുപ്പോടെ തിരുവനന്തപുരത്തിന്റെ ഭരണസാരഥ്യം വി.വി. രാജേഷിലേക്ക് എത്തും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.