കൊച്ചി മേയര്‍ തര്‍ക്കം: കെപിസിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കൊച്ചി ഗൂഡാലോചന; ദീപ്തിയെ വെട്ടിയത് ഗ്രൂപ്പുകളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് വിമര്‍ശനം; കെസി അതൃപ്തിയില്‍; മേയര്‍ ആകാനില്ലെന്ന് ദീപ്തി

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിയിലേക്ക്. ഭൂരിപക്ഷ പിന്തുണയുള്ള നേതാക്കളെ തഴഞ്ഞ് ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതോടെ കെപിസിസി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ടീം ആണ് കൊച്ചിയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പരാതി നല്‍കും. എന്നാല്‍ കെസിയും തല്‍കാലം ഈ വിഷയത്തില്‍ മൗനം പാലിക്കും. അതിനിടെ മേയറാകാന്‍ ഇല്ലെന്ന് ദീപ്തി പ്രഖ്യാപിച്ചു.

എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടാന്‍ എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തത് വലിയ അനീതിയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 19 പേരുടെ പിന്തുണയുമായി ഷൈനി മാത്യു മുന്നിലെത്തിയിട്ടും, 17 പേരുടെ പിന്തുണ മാത്രമുള്ള വി.കെ. മിനിമോള്‍ക്ക് ആദ്യ ടേം നല്‍കിയത് ജനാധിപത്യവിരുദ്ധമാണെന്നാണ് ദീപ്തിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ദീപ്തിക്ക് 4 പേരുടെ പിന്തുണയേ ഉള്ളൂ എന്ന നേതാക്കളുടെ കണക്കുകള്‍ വിശ്വസനീയമല്ലെന്നും അവര്‍ ആരോപിക്കുന്നു.

പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് മേയറാകേണ്ടത് ഷൈനി മാത്യുവാണ്. ഒരാള്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പദവി പങ്കിടേണ്ടെന്നാണ് തീരുമാനം. ഇവിടെ അതും അട്ടിമറിച്ചു. മിനി മോള്‍ ആദ്യം മേയറാകുന്നു. കെപിസിസി നിര്‍ദ്ദേശിച്ചതുപോലെ രഹസ്യ ബാലറ്റിലൂടെ അഭിപ്രായം തേടാതെ, മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി അഭിപ്രായം ചോദിച്ചത് കൗണ്‍സിലര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച നേതൃത്വം തന്നെ ഇത്തരം നീക്കങ്ങള്‍ക്ക് കുട പിടിക്കുന്നത് അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

കൊച്ചിയിലെ ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ വരും ദിവസങ്ങളില്‍ കെപിസിസിക്ക് പരാതി നല്‍കാനാണ് ദീപ്തി അനുകൂലികളുടെ നീക്കം. ഇതിനൊപ്പം ഹൈക്കമാണ്ടിന്റെ ശ്രദ്ധയിലും കൊണ്ടു വരും. കെസി വേണുഗോപാല്‍ കടുത്ത അതൃപ്തിയിലാണ്. പക്ഷേ ഗ്രൂപ്പ് പോര് കടുപ്പിക്കുന്ന തരത്തില്‍ പരസ്യ പ്രതികരണം നടത്തില്ല.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.