വയനാട് ടൗൺഷിപ്പിലെ വിള്ളൽ വിവാദം: ആരോപണം തള്ളി റവന്യൂ മന്ത്രി കെ. രാജൻ; വീടുകൾ പൂർണ സുരക്ഷ ഉറപ്പാക്കി മാത്രം കൈമാറുമെന്ന് പ്രഖ്യാപനം

വയനാട്: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയെന്ന മാധ്യമവാർത്തകൾ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. ടൗൺഷിപ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാർത്തകളിൽ പറയുന്നതുപോലെ വീടുകളിൽ വിള്ളലുകൾ ഇല്ലെന്നും, നനവ് ബാധിച്ച ചെറിയ ഭാഗത്ത് പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തബാധിതർക്ക് സുരക്ഷിതമായ വീടുകൾ ഉറപ്പാക്കുന്നതിൽ സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, പൂർണമായും പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വീടുകൾ കൈമാറൂ എന്നും മന്ത്രി വ്യക്തമാക്കി. വീടുകൾ കൈമാറിയാലും അഞ്ച് വർഷത്തേക്ക് കേടുപാടുകൾ സംഭവിച്ചാൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അത് പരിഹരിക്കണം. നിർമാണത്തിലെ പോരായ്മകൾ പരിഹരിക്കാൻ കമ്പനിക്കുള്ള നിശ്ചിത തുക സർക്കാർ പിടിച്ചുവെക്കും. അഞ്ച് വർഷം കഴിഞ്ഞും പരാതികളില്ലെങ്കിൽ മാത്രമേ ഈ പണം റിലീസ് ചെയ്യുകയുള്ളൂ.തെ രഞ്ഞെടുപ്പ് കാലത്തെ തൊഴിലാളികളുടെ കുറവ് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് വൈകുന്നേരത്തോടെ 102 വീടുകളുടെ നിർമാണം പൂർത്തിയാകും.178 വീടുകളിലേക്കുള്ള റോഡ് ഉൾപ്പെടെ പത്ത് ദിവസത്തിനകം പൂർത്തിയാക്കി മെയ് മാസം ആദ്യവാരം താക്കോൽ കൈമാറുമെന്നും ഇതിനായി കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൂരൽമല ദുരന്തബാധിതർക്കായി കഴിഞ്ഞ 20 മാസമായി സർക്കാർ നൽകുന്ന പിന്തുണയെ മന്ത്രി എടുത്തുപറഞ്ഞു. വാടക, ദിനബത്ത, കൂപ്പൺ എന്നിവ ഒരു മുടക്കവുമില്ലാതെയാണ് സർക്കാർ നൽകുന്നത്. ഇത് സർക്കാരിന്റെ ഔദാര്യമല്ല, അവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, വീടുകളിൽ ഫർണീച്ചറുകൾ വാങ്ങുന്നതിനായി താമസക്കാർക്ക് ഒരു ലക്ഷം രൂപ വരെ സഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.നിർമ്മാണത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ദുരന്തബാധിതർക്ക് സുരക്ഷിത ഭവനങ്ങൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.