യുഎസ് – ഇറാന്‍ ചര്‍ച്ചകള്‍ പൊളിച്ചത് നെതന്യാഹുവിന്റെ ഫോണ്‍കോള്‍; 21 മണിക്കൂര്‍ നീണ്ട സമാധാന നീക്കം തകര്‍ത്തത് ആ ഒരു ഫോണ്‍ കോള്‍ ?

ഇസ്ലാമാബാദ്/ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇടപെടലാണെന്ന് ഇറാൻ. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ നെതന്യാഹു ഫോണിൽ വിളിച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി എക്സിലൂടെ ആരോപിച്ചു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾ ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്കായി അമേരിക്ക മാറ്റിവെക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

ശുഭകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇറാൻ എത്തിയത്. എന്നാൽ ചർച്ചയ്ക്കിടെ വാൻസിനെ നെതന്യാഹു വിളിച്ചതോടെ ചർച്ചയുടെ ഗതി മാറിയെന്നും യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചയിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും അറഗ്ചി പറഞ്ഞു.

ചർച്ചകൾക്കിടെ നെതന്യാഹു വാൻസിനെ വിളിച്ചെന്നും അതോടെ അമേരിക്ക ഇസ്രയേൽ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയെന്നും ഇറാൻ ആരോപിക്കുന്നു. എന്നാൽ അമേരിക്ക ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ വന്ന അമേരിക്ക, ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കണമെന്ന അപ്രായോഗികമായ വാദം ഉന്നയിച്ചതായി പാക് ഉന്നതരും പറയുന്നു.

 യുറേനിയം കൈമാറണമെന്നത് വാഷിംഗ്ടണിന്റെ അന്തിമ ഓഫറാണെന്ന് വാൻസ് നിലപാടെടുത്തു. എന്നാൽ ഇത് സാധ്യമല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ചർച്ച അലസിപ്പിരിയുകയായിരുന്നു. സമാധാന നീക്കങ്ങൾ പരാജയപ്പെട്ടതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ബാരലിന് 95 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് ഓയിൽ വില ചർച്ച വഴിമുട്ടിയതോടെ വീണ്ടും ഉയർന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ കപ്പലുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തി. കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ശ്രമിക്കുന്ന കപ്പലുകളെ യുഎസ് നാവികസേന തടയുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിത പാതയ്ക്കായി ഇറാൻ വൻ തുക ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. താത്കാലിക വെടിനിർത്തൽ പൂർത്തിയാക്കാൻ 9 ദിവസം കൂടി ശേഷിക്കെ ചർച്ച പരാജയപ്പെട്ടത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.