പുടിന്റെ ജന്മനാട്ടില്‍ യുക്രെയ്ന്‍ ഡ്രോണ്‍ വേട്ട; റഷ്യന്‍ എണ്ണ വ്യവസായം തകര്‍ച്ചയിലേക്ക്, സമ്പദ്വ്യവസ്ഥയില്‍ വന്‍ വിള്ളല്‍

മോസ്‌കോ/കീവ്: വ്ലാദിമിര്‍ പുടിന്റെ അഭിമാന പദ്ധതിയായ സെന്റ് പീറ്റേഴ്സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് റഷ്യയുടെ നെഞ്ചകം തകര്‍ത്ത് യുക്രെയ്‌ന്റെ വന്‍ വ്യോമാക്രമണം. പുടിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി തുറമുഖത്തിന് നേരെയാണ് യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും റഷ്യയുടെ സാമ്പത്തിക ഭദ്രത ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പുടിന്‍ ഒരുക്കിയ സാമ്പത്തിക ഉച്ചകോടിയുടെ സുരക്ഷാ അവകാശവാദങ്ങളെ പൂര്‍ണ്ണമായും നിഷ്പ്രഭമാക്കുന്നതായിരുന്നു ഈ ആക്രമണം. ഉച്ചകോടി വേദിയായ പ്രദര്‍ശന നഗരിയില്‍ നിന്ന് വെറും 12 മൈല്‍ മാത്രം അകലെയുള്ള ഇന്ധന സംഭരണശാലയാണ് യുക്രെയ്ന്‍ തകര്‍ത്തത്.
തുറമുഖത്തിന് പുറമെ സമീപത്തെ ക്രോണ്‍സ്റ്റാഡ് നാവിക താവളത്തിന് നേരെയും യുക്രെയ്ന്‍ ആക്രമണമുണ്ടായി. റഷ്യയുടെ അഭിമാനമായ 120 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ‘ബോയ്ക്കി’ യുദ്ധക്കപ്പല്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ക്ക് ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വന്‍ പരാജയമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. റഷ്യയുടെ എണ്ണ വ്യവസായത്തെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി നടത്തുന്ന ദീര്‍ഘദൂര ഡ്രോണ്‍ യുദ്ധമുറയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
റഷ്യന്‍ അധിനിവേശത്തിന് തക്കതായ മറുപടിയാണ് തങ്ങള്‍ നല്‍കിയതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഇനിയും ആക്രമണങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുമെന്നും റഷ്യയുമായി സമത്വത്തിന്റെ അടിസ്ഥാനത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഈ സൈനിക നീക്കങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ നാലാമത്തെ വലിയ എണ്ണശുദ്ധീകരണശാലയായ നിഷ്നി നോവ്ഗൊറോഡിലെ ‘നോര്‍സി’ ശാല, മോസ്‌കോ ശാല, റിയാസാന്‍ ശാല, പെര്‍ം ശാല എന്നിവയെല്ലാം ഇതിനകം തന്നെ യുക്രെയ്ന്‍ ഡ്രോണുകള്‍ തകര്‍ത്തിട്ടുണ്ട്. റഷ്യയുടെ യുദ്ധച്ചെലവുകള്‍ക്ക് പണം കണ്ടെത്തുന്ന പ്രധാന സ്രോതസ്സായ ഊര്‍ജ്ജ മേഖലയെയാണ് യുക്രെയ്ന്‍ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കുന്നത്.
അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധം റഷ്യന്‍ സമ്പദ്വ്യവസ്ഥയെ കടുത്ത സാമ്പത്തിക ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സൈനിക ചെലവുകള്‍ ഇതേപടി തുടര്‍ന്നാല്‍ റഷ്യയുടെ ബജറ്റ് കമ്മി അപകടകരമായ നിലയിലേക്ക് ഉയരുമെന്ന് റഷ്യന്‍ ധനകാര്യ മന്ത്രാലയവും കേന്ദ്ര ബാങ്കും പുടിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ ബജറ്റില്‍ വെട്ടിക്കുറവ് വരുത്തണമെന്ന് ധനമന്ത്രി അന്തോണ്‍ സിലുവാനോവ് ആവശ്യപ്പെടുമ്പോള്‍, യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ കൂടുതല്‍ തുക വേണമെന്ന കടുത്ത നിലപാടിലാണ് പ്രതിരോധ മന്ത്രാലയം. റഷ്യയുടെ ബജറ്റ് കമ്മി ഇപ്പോള്‍ തന്നെ 5.9 ട്രില്യണ്‍ റൂബിളിലെത്തി (മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനം) നില്‍ക്കുകയാണ്.
യുക്രെയ്ന്‍ ആക്രമണങ്ങളുടെ പ്രത്യാഘാതം റഷ്യന്‍ ജനത നേരിട്ട് അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. റഷ്യന്‍ അധീനതയിലുള്ള ക്രിമിയയില്‍ കടുത്ത ഇന്ധനക്ഷാമമാണ് അനുഭവപ്പെടുന്നത്. പെട്രോള്‍ പമ്പുകളില്‍ കിലോമീറ്ററുകളോളം നീളുന്ന വരികളാണ് ദൃശ്യമാകുന്നത്. ജനപ്രിയ പെട്രോള്‍ ഇനങ്ങളുടെ വില്‍പ്പനയ്ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്കയറ്റവും ഉയര്‍ന്ന നികുതിയും പണപ്പെരുപ്പവും കാരണം ജനങ്ങള്‍ ഭരണകൂടത്തിന് എതിരെ തിരിഞ്ഞുതുടങ്ങിയിട്ടുണ്ട്. റഷ്യയിലെ പ്രമുഖ അഭിപ്രായ സര്‍വേ ഏജന്‍സി നടത്തിയ പഠന പ്രകാരം പുടിനിലുള്ള ജനവിശ്വാസം 71 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
റഷ്യയിലെ സാമ്പത്തിക-പ്രാദേശിക അസ്വാരസ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 1917-ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് സമാനമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗെന്നാഡി സിയുഗാനോവ് പുടിന് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ക്രെംലിന്‍ ഇരുമ്പുമുഷ്ടി ഉപയോഗിച്ചാണ് അടിച്ചമര്‍ത്തുന്നത്. യുദ്ധത്തിന് എതിരെ സംസാരിക്കുന്നവരെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുകയാണ്. എന്നാല്‍, സാമ്പത്തിക തകര്‍ച്ച ജനങ്ങളെ തെരുവിലേക്ക് ഇറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി മേധാവി ആനി കീസ്റ്റ്-ബട്ട്ലര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ അഞ്ചുലക്ഷത്തിനടുത്ത് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വന്‍ സൈനിക നാശനഷ്ടമാണ് റഷ്യയ്ക്ക് ഉണ്ടായിരിക്കുന്നത്. യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ കാരണം അതിര്‍ത്തികളിലേക്ക് റഷ്യയ്ക്ക് സൈനികരെയോ ആയുധങ്ങളെയോ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര യുദ്ധപഠന കേന്ദ്രം വ്യക്തമാക്കുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ റഷ്യന്‍ സൈന്യത്തെ തുരത്തി വലിയ തോതില്‍ ഭൂപ്രദേശം തിരിച്ചുപിടിക്കാന്‍ യുക്രെയ്‌ന് സാധിച്ചിട്ടുണ്ട്.
റഷ്യയുടെ സൈനിക കരുത്ത് വിളിച്ചോതുന്ന വാര്‍ഷിക ‘വിജയദിന പരേഡ്’ പോലും ഇത്തവണ ക്രെംലിന് നാണക്കേടായി മാറി. യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം ഭയന്ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ നടന്ന പരേഡില്‍ നിന്ന് ടാങ്കുകളും മിസൈല്‍ ലോഞ്ചറുകളും ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് മാറ്റിയിട്ടും തലസ്ഥാന നഗരത്തിന് സുരക്ഷ ഉറപ്പാക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയുന്നില്ലെന്നത് റഷ്യയുടെ ആത്മവീര്യം കെടുത്തുന്നതാണ്.
റഷ്യയുടെ തകര്‍ച്ച പ്രവചനാതീതമായ വേഗതയിലാണെന്നാണ് സ്വീഡിഷ് സൈനിക രഹസ്യാന്വേഷണ മേധാവി തോമസ് നില്‍സണ്‍ വ്യക്തമാക്കുന്നത്. യുദ്ധക്കളത്തില്‍ തകരുന്ന ആയുധങ്ങള്‍ മാത്രം നിര്‍മ്മിച്ച് ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാനാകില്ല. റഷ്യ തങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യാജ കണക്കുകളാണ് പുറത്തുവിടുന്നത്. കടം വാങ്ങിയ സമയത്തിലാണ് റഷ്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ ജീവിക്കുന്നത്.
യുക്രെയ്‌ന്റെ ഈ ഡ്രോണ്‍ യുദ്ധമുറ റഷ്യയെ സാമ്പത്തികമായി പാപ്പരാക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ്. മുന്‍പ് മുന്‍നിര യുദ്ധമുഖങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന യുദ്ധം ഇപ്പോള്‍ റഷ്യന്‍ ജനതയുടെ ദൈനംദിന ജീവിതത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. പുടിന്‍ വാഗ്ദാനം ചെയ്ത ആഭ്യന്തര സ്ഥിരത തകരുന്നതോടെ, റഷ്യയ്ക്കുള്ളില്‍ നിന്ന് തന്നെ ഭരണകൂടത്തിന് എതിരെ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.