കോട്ടയം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നു. തന്റെ തട്ടകമായ കോട്ടയം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ തിരുവഞ്ചൂര്‍ മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പകരം മകനായ അര്ജുന് രാധാകൃഷ്ണനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി അവരോധിക്കാനാണ് നീക്കം.
തിരുവഞ്ചൂരിന്റെ ഈ പിന്മാറ്റവും മകന്റെ സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ദശാബ്ദങ്ങളായി തിരുവഞ്ചൂര്‍ കൈപ്പിടിയിലൊതുക്കിയ കോട്ടയം സീറ്റ് മകന് കൈമാറുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. ‘മക്കള്‍ രാഷ്ട്രീയം’ എന്ന ആയുധമുയര്‍ത്തി തിരുവഞ്ചൂര്‍ വിരുദ്ധര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് നീക്കം.
നേരത്തെ അര്ജുന് രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവാക്കുന്ന സ്ഥിതി വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ വലിയ പടലപ്പിണക്കങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നിയമസഭാ സീറ്റിലേക്ക് കൂടി അര്‍ജുന്റെ പേര് ഉയര്‍ന്നുവരുന്നത് പ്രതിഷേധം ഇരട്ടിയാക്കാന്‍ കാരണമാകും. കെ. മുരളീധരന് അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇ്ത്തരം നീക്കങ്ങള്‍ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുള്ള സാഹചര്യത്തില്‍, തിരുവഞ്ചൂരിന്റെ ഈ നീക്കം എ ഗ്രൂപ്പിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
കോട്ടയത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ മുന്നേറ്റം തിരുവഞ്ചൂരിന്റെ കരുത്തായിരുന്നു. ആ കരുത്തില്‍ മകനെ സുരക്ഷിതമായി കോട്ടയത്ത് വാഴിക്കാമെന്നാണ് അനുകൂലികളുടെ കണക്കുകൂട്ടല്‍. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ വഴിമാറിക്കൊടുക്കുമ്പോള്‍ അത് കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയാകരുത് എന്ന കര്‍ശന നിലപാട് ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
ഒരേ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരിക്കുമ്പോള്‍ മറ്റൊരാള്‍ മാറിനില്‍ക്കണമെന്ന ‘ഒരു കുടുംബം ഒരു ടിക്കറ്റ്’ എന്ന നയം ഹൈക്കമാന്‍ഡ് കര്‍ശനമാക്കിയാല്‍ അര്‍ജുന്റെ മോഹങ്ങള്‍ പ്രതിസന്ധിയിലാകും. കോട്ടയത്തെ രാഷ്ട്രീയ കളത്തില്‍ അച്ഛന്റെ പിന്‍ഗാമിയായി മകന് എത്തുമോ അതോ മക്കള്‍ രാഷ്ട്രീയ വിവാദം അര്ജുന് തിരിച്ചടിയാകുമോ എന്നതും ശ്രദ്ധേയമായി മാറും.


അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങി; കുറ്റക്കാരനെന്ന് കണ്ടെത്തിയത് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്
മാധ്യമ വിപണിയില്‍ ‘ബിഗ്’ മാറ്റം; സുജയയുടെ പടിയിറക്കത്തില്‍ കോളടിച്ചത് ജീവനക്കാര്‍ക്ക്; റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പള വര്‍ദ്ധന പതിനായിരങ്ങള്‍; കേരളത്തില്‍ വരുന്നത് ശതകോടീശ്വരന്മാരുടെ ചാനല്‍ യുദ്ധം





