വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഹോര്‍മുസ് കടലിടുക്കില്‍ യുഎസ്-ഇറാന് സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായെത്തിയ ഇറാന്റെ രണ്ട് ആക്രമണ ഡ്രോണുകള്‍ കൂടി അമേരിക്കന്‍ നാവികസേന വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഏത് തരത്തിലുള്ള അധിനിവേശത്തെയും പ്രതിരോധിക്കാന്‍ തങ്ങളുടെ സൈന്യം എപ്പോഴും സജ്ജമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുമ്പോഴും, പശ്ചിമേഷ്യന്‍ മേഖല വീണ്ടും പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ശക്തമാവുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഇതേ ജലപാത ലക്ഷ്യമിട്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകള്‍ യുഎസ് തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടിയായി ഖെഷ്ം ദ്വീപിലും സിരിക്കിന് സമീപവുമുള്ള ഇറാന്റെ തീരദേശ റഡാര്‍-നിരീക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. എന്നാല്‍ അന്താരാഷ്ട്ര കപ്പല്‍ ചാലുകളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന തങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇറാന് ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയിരുന്നു. ബഹ്റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന് നേരെയും കുവൈത്തിലെ അലി അല്‍ സലേം വ്യോമസേനാ താവളത്തിന് നേരെയുമായിരുന്നു ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മിസൈലുകള്‍ തൊടുത്തത്.
ഈ ആക്രമണങ്ങളില്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റില്ലെങ്കിലും, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനലിന് ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സൈനിക ഏറ്റുമുട്ടലുകള്‍ തുടരുമ്പോഴും, മറുവശത്ത് ഇറാനെതിരെ കനത്ത സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. യുദ്ധത്തില്‍ തങ്ങളുടെ സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടായ ഭീമമായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍, വിദേശത്ത് മരവിപ്പിച്ചു നിര്‍ത്തിയിട്ടുള്ള ഇറാന്റെ ആസ്തികള്‍ ഉപയോഗിക്കാന്‍ യുഎസ് ട്രഷറി വകുപ്പ് ആലോചിക്കുന്നു. ഏകദേശം 24 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികളാണ് നിലവില്‍ വിദേശത്ത് മരവിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഈ ഫണ്ടില്‍ ഒരു പങ്ക് വിട്ടുകിട്ടണമെന്ന് സമാധാന ചര്‍ച്ചകളില്‍ ഇറാന് ആവശ്യപ്പെടുമ്പോഴാണ്, ആ പണം ഇറാനില്‍ നിന്ന് പൂര്‍ണ്ണമായി കണ്ടുകെട്ടി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണത്തിനായി നല്‍കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. എന്നാല്‍, ഈ പണം കൈപ്പറ്റിയാല്‍ ഇറാന്റെ നേരിട്ടുള്ള പ്രതികാരം നേരിടേണ്ടി വരുമെന്ന ഭയം ചില ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ 60 ദിവസത്തേക്ക് കൂടി നീട്ടാനും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ തുടങ്ങാനും ഇരുപക്ഷവും കഴിഞ്ഞ ആഴ്ച തത്വത്തില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ ചില കല്ശനമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടതോടെ ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി.
ഇറാന് ശക്തരും അഭിമാനികളുമായ ഒരു ജനതയാണെന്നും, അവര്‍ ഇതുവരെ ചെയ്യാന്‍ വിചാരിക്കാത്ത ചില കാര്യങ്ങള്‍ കരാറിന്റെ ഭാഗമായി അവര്‍ക്ക് ചെയ്യേണ്ടി വരുമെന്നും, അതിന് അല്പം സമയമെടുക്കുമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇറാന്റെ പക്കല്‍ ഇനിയും 22 ശതമാനത്തോളം മിസൈലുകള്‍ ബാക്കിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, പാകിസ്താന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ശനിയാഴ്ച ടെഹ്റാനിലെത്തിയിട്ടുണ്ട്.
ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ലബനനിലും പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ വേണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ലബനന്റെ തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. യുഎസ് മധ്യസ്ഥതയില്‍ ലബനന് സര്‍ക്കാരും ഇസ്രയേലും വെടിനിര്‍ത്തലിന് ധാരണയിലെത്തിയെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുമ്പോഴും, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഈ കരാര്‍ പൂര്‍ണ്ണമായി തള്ളിിക്കളഞ്ഞിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് നിയന്ത്രണം കടുപ്പിച്ചതോടെ യുഎസ് നാവികസേന ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്റെ ഉപരോധിക്കപ്പെട്ട ഒരു എണ്ണക്കപ്പല്‍ യുഎസ് സേന പിടിച്ചെടുക്കുകയും ഊര്‍ജ്ജ മേഖലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആഗോളതലത്തില്‍ എണ്ണ-പ്രകൃതിവാതക വില കുതിച്ചുയരാന്‍ ഇത് കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന യുഎസ് ഇടക്കാല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ വിലക്കയറ്റം വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. എങ്കിലും ‘ഒന്നുകില്‍ ഒരു കരാര്‍, അല്ലെങ്കില്‍ ശക്തമായ സൈനിക നടപടി’ എന്ന നിലപാടില്‍ തന്നെയാണ് ട്രംപ് മുന്നോട്ട് പോകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ട്രംപിനെ ‘വില്ലന്‍’ എന്നും ‘ഗതികെട്ടവന്’ എന്നുമാണ് ഏപ്രിലിലെ ഒരു പോസ്റ്റില്‍ ഇയാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്; വാഷിംഗ്ടണ്‍ വെടിവെപ്പ്: പ്രതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനം





