തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കടകംപളളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി, സ്വര്‍ണ്ണക്കൊളളയില്‍ പാര്‍ട്ടി സംരക്ഷണമില്ല; മുന്‍ മന്ത്രിക്കെതിരേ തെളിവുണ്ടെങ്കില്‍ എസ്‌ഐടിക്ക് സ്വതന്ത്രമായി നീങ്ങാം; ഹാട്രിക്കിന് തയ്യാറെടുത്ത പിണറായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ശബരിമല കേസില്‍ വിട്ടുവീഴ്ചയ്ക്കില്ല

തിരുവനന്തപുരം: ശബരിമല കൊള്ളയില്‍ മുന്‍ മന്ത്രിക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ പച്ചക്കൊടി. സിപിഎമ്മും ഇതിനുള്ള രാഷ്ട്രീയ സമ്മതം അറിയിച്ചിട്ടുണ്ട്. തെറ്റുകാര്‍ ആരായാലും അറസ്റ്റു ചെയ്യാനാണ് എസ്.ഐ.ടി നീക്കം. ഈ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാരോ സിപിഎമ്മോ വിലങ്ങുതടിയാകില്ല.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണം സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തല്‍ പുറത്തു വന്നിരുന്നു. കടകംപളളിയെ ഉടന്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് സര്‍ക്കാര്‍. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് രാഷ്ട്രീയ തടസ്സമുണ്ടാകില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.

അഴിമതിക്കേസുകളില്‍ തെറ്റുകാര്‍ ആരായാലും വിട്ടുവീഴ്ച വേണ്ടെന്ന നയമാണ് ഇതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ അപഹരിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മന്ത്രി എന്ന നിലയില്‍ കടകംപള്ളിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെയോ ഭാഗത്തുനിന്ന് യാതൊരുവിധ രാഷ്ട്രീയ സംരക്ഷണവും അന്വേഷണ സംഘത്തിന് ഉണ്ടാകില്ല.

ഈ ആരോപണങ്ങളോട് താന്‍ നിരപരാധിയാണെന്നും ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നുമാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രാഥമിക നിലപാട്. ‘ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്രമായ അധികാരപരിധിയില്‍ വരുന്നതാണ്. ഒരു മന്ത്രി എന്ന നിലയില്‍ നയപരമായ കാര്യങ്ങളില്‍ മാത്രമാണ് താന്‍ ഇടപെട്ടിട്ടുള്ളത്. വ്യക്തിപരമായി യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ല. അന്വേഷണം നടക്കട്ടെ, സത്യം പുറത്തു വരുമെന്നാണ് തന്റെ വിശ്വാസം’ – കടകംപള്ളി മുമ്പ് പ്രതികരിച്ചത് ഇങ്ങനെയാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്റെ പേര് കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗൂഢാലോചനയാണിതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാദം. എങ്കിലും സര്‍ക്കാരിന്റെ കര്‍ശന നിലപാട് അന്വേഷണ സംഘത്തിന് മുമ്പോട്ട് പോകാനുള്ള കരുത്തായി മാറും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.