പീഡനക്കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് തിരിച്ചടി. മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതി പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിലായ പ്രതി, പോലീസിനെ വെട്ടിച്ച് മുൻകൂർ ജാമ്യം നേടാൻ നടത്തിയ നീക്കമാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം അതിജീവിത കോടതിയിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകിയിരുന്നു. ഇത് ജാമ്യാപേക്ഷ തള്ളുന്നതിൽ നിർണ്ണായകമായി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രശോഭിനെതിരെ ചുമത്തിയിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രശോഭ് ഒളിവിൽ പോവുകയായിരുന്നു. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണ് ഇതെന്നുമാണ് പ്രശോഭ് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നത്.

 പ്രശോഭിനെ പിടികൂടാത്തതിൽ പോലീസിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്ക് ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. പാലക്കാട്ടെ ഒരു സമുന്നതനായ ജനപ്രതിനിധിയാണ് പ്രശോഭിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നതെന്ന് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു. പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.