ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും; മൊഴികളില്‍ വൈരുദ്ധ്യം, ആന്റോ ആന്റണിക്കും അജയ് തറയിലിനും ഉടന്‍ നോട്ടീസ്; കടകംപള്ളിയ്ക്ക് ഇനി എന്തും സംഭവിക്കാം; പ്രശാന്തും ആധിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും പരസ്പരവിരുദ്ധമായ മറുപടികളാണ് എംപി നല്‍കിയത്.

മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ വ്യക്തത വരുത്താന്‍ എസ്‌ഐടിക്കായിട്ടില്ല. ഈ ഇടപാടുകള്‍ക്ക് സ്വര്‍ണ്ണമോഷണക്കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അടൂര്‍ പ്രകാശിന്റെ കുരുക്ക് മുറുകും. പ്രതിയാക്കുകയും ചെയ്യും. എന്നാല്‍ അതിനുള്ള സാധ്യത തീരെ കുറവാണ്. മുന്‍ മന്ത്രി കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യും. കടകംപള്ളിയെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. കടകംപള്ളിയുടെ മൊഴി നേരത്തേയും എടുത്തിരുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയിലാണ് പോറ്റിയുമായി ബന്ധമെന്നായിരുന്നു എംപിയുടെ ആദ്യ വാദം. എന്നാല്‍ ആറ്റിങ്ങലില്‍ എംപിയാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടാതെ, അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രതി പോറ്റിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും എത്തിയത് അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും ഒപ്പമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്റോ ആന്റണി എംപി, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ എന്നിവരെയും ഉടന്‍ ചോദ്യം ചെയ്യും.

2004 മുതല്‍ യുഡിഎഫ് ഭരണകാലത്താണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സ്വാധീനമുറപ്പിക്കുന്നത്. അന്ന് കെ.സി. വേണുഗോപാലും അടൂര്‍ പ്രകാശും മന്ത്രിമാരായിരുന്ന കാലത്ത് തുടങ്ങിയ പോറ്റിയുടെ വളര്‍ച്ച പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നു. ദേവസ്വം വിജിലന്‍സ് പുറത്താക്കിയിട്ടും വീണ്ടും മലകയറാന്‍ പോറ്റിക്ക് കഴിഞ്ഞത് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ മൂലമാണെന്ന് വ്യക്തമാണ്.

ജാമ്യത്തിലിറങ്ങിയ പോറ്റി തന്നെ കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും കോണ്‍ഗ്രസ് നേതാക്കളുമായുള്ള തന്റെ ബന്ധം തുറന്നു സമ്മതിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണോ ശബരിമലയിലെ സ്വര്‍ണ്ണ ഇടപാടുകളില്‍ അഴിമതി നടത്തിയത് എന്നാണ് എസ്‌ഐടി ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എശ് പ്രശാന്തും അറസ്റ്റിന്റെ നിഴലിലാണ്. ഈ കേസില്‍ ഹൈക്കോടതിയുടെ ഇടപെടലുകള്‍ ഇനി നിര്‍ണ്ണായകമാകും

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.