പാര്‍ലമെന്റില്‍ ചരിത്രപരമായ ‘ട്വിസ്റ്റ്’! മോദിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം പാസാക്കി; 2004-ന് ശേഷം ആദ്യം; പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി ലോക്‌സഭ!

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കിയ സംഭവം പാര്‍ലമെന്ററി ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2004-ന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്.

ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ മറുപടി നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടു.

പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപത്തേക്ക് ബാനറുകളുമായി നീങ്ങിയത് വലിയ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു.സഭയില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സ്പീക്കര്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു. തുടര്‍ന്ന് വ്യാഴാഴ്ച സഭ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ തന്നെ നന്ദിപ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.

മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ പരാമര്‍ശങ്ങള്‍ സഭയില്‍ ഉദ്ധരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കാത്തതാണ് പ്രധാന പ്രകോപനം.ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കടുത്ത പ്രതിഷേധമാണ് സഭയിലുണ്ടായത്.

നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെയുള്ള പുസ്തകങ്ങള്‍ ഉദ്ധരിച്ച് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ സംസാരിച്ചത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു.സാധാരണയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നല്‍കുന്നത് പാര്‍ലമെന്ററി കീഴ് വഴക്കമാണ്. 2004 ജൂണ്‍ 10-ന് ബി.ജെ.പി പ്രതിഷേധം കാരണം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് മറുപടി പ്രസംഗം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ആ ചരിത്രമാണ് 2026-ല്‍ ആവര്‍ത്തിക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.