പശ്ചിമേഷ്യ കത്തുമ്പോള്‍ ആകുലതയില്‍ ലോകം; ഇന്ധനത്തിനൊപ്പം ഇന്റര്‍നെറ്റും നിലച്ചേക്കാം

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കനക്കുന്നതോടെ പ്രവാസി മലയാളി ലോകം മാത്രമല്ല, ഇന്ത്യയുടെ ഡിജിറ്റല്‍ ഹൃദയമിടിപ്പും ആശങ്കയുടെ നിഴലിലാവുന്നു. ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലും ഇറാന്‍ നിയന്ത്രണം കടുപ്പിച്ചതോടെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. എന്നാല്‍ കേവലം അടുക്കളയെയും വാഹനങ്ങളെയും മാത്രമല്ല, ഇന്ത്യയുടെ ഇന്റര്‍നെറ്റ് സാമ്രാജ്യത്തെയും ഈ യുദ്ധം ഇരുട്ടിലാക്കിയേക്കാമെന്നാണ് പുതിയ മുന്നറിയിപ്പുകള്‍.
ചെങ്കടലിനടിയിലൂടെ കടന്നുപോകുന്ന സബ് സീ (ടൗയലെമ) കേബിളുകളുടെ സുരക്ഷയാണ് ഇപ്പോള്‍ വലിയ ചോദ്യചിഹ്നമായിരിക്കുന്നത്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഈ നിര്‍ണ്ണായക പാതയിലൂടെയാണ് വിനിമയം ചെയ്യപ്പെടുന്നത്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന 17 പ്രധാന കേബിളുകള്‍ ചെങ്കടലിലൂടെയാണ് കടന്നുപോകുന്നത്.
യുദ്ധസാഹചര്യത്തില്‍ ഈ കേബിളുകള്‍ക്ക് എന്തെങ്കിലും പോറലേറ്റാല്‍ ഇന്ത്യയിലുടനീളം ഇന്റര്‍നെറ്റ് വേഗത കുറയുകയോ സേവനങ്ങള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുകയോ ചെയ്‌തേക്കാം. റിലയന്‍സ് ജിയോ, എയര്‍ടെല്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം ഡാറ്റാ വിനിമയം ഈ വഴിക്കാണ്. സാധാരണ നിലയില്‍ കേബിള്‍ തകരാറുകള്‍ പരിഹരിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നിരിക്കെ, യുദ്ധഭൂമിയില്‍ അറ്റകുറ്റപ്പണികള്‍ അസാധ്യമാകും.
യുദ്ധം സൃഷ്ടിച്ച ഇന്ധനപ്രതിസന്ധി സാധാരണക്കാരന്റെ പോക്കറ്റും കീറിത്തുടങ്ങി. രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 195.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ ഒരു സിലിണ്ടറിന് വില 2091 രൂപയായി ഉയര്‍ന്നു. ഹോട്ടലുകളെയും ചെറുകിട സ്ഥാപനങ്ങളെയും ഈ വിലക്കയറ്റം സാരമായി ബാധിക്കും. ഇതിനു പുറമെ പ്രീമിയം പെട്രോളിന് ലിറ്ററിന് 11 രൂപയും ഡീസല്‍ എക്‌സ്ട്രാ ഗ്രീനിന് ഒന്നര രൂപയും ഇന്ന് വര്‍ദ്ധിപ്പിച്ചു.
ഇതോടെ പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 160 രൂപയിലെത്തി നില്‍ക്കുകയാണ്. ഒരു വിരല്‍ത്തുമ്പില്‍ ലോകത്തെ ഒതുക്കിയ ഇന്റര്‍നെറ്റ് വിപ്ലവം പോലും കടലിനടിയിലെ യുദ്ധക്കനലില്‍ ഉരുകിത്തീരുമോ എന്ന ഭീതിയിലാണ് രാജ്യം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.