‘ആദിവാസി വിദ്യാർത്ഥികളുടെ പഠനം താളംതെറ്റും’; മെന്റർ അധ്യാപകരുടെ പിരിച്ചുവിടലിനെതിരെ പിണറായി

തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ്‌ സർക്കാർ പിരിച്ചുവിട്ടത്. ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നവരാണിവർ. ടി ടിസി, ബിഎഡ് യോഗ്യതയുള ഗോത്രവിഭാഗം യുവാക്കളെയാണ് ഈ ചുമതലയിൽ നിയോഗിച്ചത്. നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വർഷം ജോലിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് ഫേസ് ബുക്ക്‌ പോസ്റ്റിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഒമ്പത് വർഷമായി ജോലി ചെയ്യുന്ന 241 മെന്റർ അധ്യാപകർക്ക് വയനാട്ടിലും പാലക്കാട് അമ്പത് പേർക്കും മലപ്പുറത്ത്‌ 17 പേർക്കും ജോലി നഷ്ടമായി. ഗോത്ര വിദ്യാർഥികളുടെ പഠനം ഇതോടെ താളംതെറ്റുമെന്ന് പിണറായി വിജയൻ പറഞ്ഞു. 2016ലെ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു ആദിവാസി മെന്റർ അധ്യാപക നിയമനം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഗോത്ര വിദ്യാർഥികൾക്കായി ഇത്തരമൊരു സംരക്ഷണ പദ്ധതി.പട്ടികവർഗ വകുപ്പു വഴിയാണ് പദ്ധതി നടപ്പാക്കിയത്.

ഇതുവഴി ആദിവാസി വിദ്യർഥികളുമായി അവരുടെ ഭാഷയിൽ ആശയ വിനിമയം നടത്തി പഠിപ്പിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുക്കുകയും ജോലി നൽകി ഗോത്ര കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തുകയും ചെയ്തു. ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. ഏപ്രിൽ, മെയ് മാസങ്ങളിലും ഇവർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉന്നതികളിലെ വിദ്യാർഥികളെ സ്കൂളുകളിൽ ചേർക്കാനും മറ്റുമുള്ള പ്രവർത്തനങ്ങളിൽ കൂടി വ്യാപൃതരായിരുന്നവർക്കാണ് ജോലി നഷ്ടപ്പെട്ടത്.

പിരിച്ചുവിട്ട മെന്റർ അധ്യാപകർ പ്രക്ഷോഭ രംഗത്താണ്. ഇവരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.