തിരുവനന്തപുരം: വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെയാണ് പോലീസിന്റെ മുന്നറിയിപ്പ്.
ലോണ്‍ ആപ്പുകളുടെ വ്യാജപരസ്യങ്ങള്കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃത ആപ്പുകള്‍പോലെ തോന്നിക്കുന്ന വ്യാജ എ.പി.കെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയംതന്നെ ഫോണിലെ കോണ്ടാക്റ്റ് വിവരങ്ങള്‍, എസ്.എം.എസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍, സ്റ്റോറേജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു.
തുടർന്ന് വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ ആപ്പ് വഴി അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ രേഖകള്‍ കൈവശപ്പെടുത്തിയാല്‍ ലോണ്‍ അപ്രൂവ്ഡ് എന്ന വ്യാജസന്ദേശം പ്രദര്‍ശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും വായ്പ തുക ലഭിക്കാറില്ല. പ്രോസസിങ് ഫീ, ജി.എസ്.ടി, ഇന്‍ഷുറന്‍സ്, വെരിഫിക്കേഷന് ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷന് ഫീ തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയാണ് തുടർന്ന് ചെയ്യുക. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന പണം കൈക്കലാക്കിയാല്‍ വീണ്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടുകയും തട്ടിപ്പുകാര്‍ അപ്രത്യക്ഷരാകുകയും ചെയ്യും.
തട്ടിപ്പുകാര്‍ക്ക് ലഭിച്ച ഫോട്ടോ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു പോലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു. വ്യാജമായി കൈവശപ്പെടുത്തിയ കെ.വൈ.സി രേഖകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, സിം കാര്‍ഡുകള്‍ എടുക്കുക, മറ്റ് വായ്പകള്‍ നേടുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നുണ്ട്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ ഇതിനായി ഉപയോഗിച്ച ആപ്പും വെബ്സൈറ്റും ഉപേക്ഷിക്കുകയും ശേഷം മറ്റൊരു പേരില്‍ പുതിയ ആപ്പ് നിര്‍മ്മിച്ച് വീണ്ടും സമാന തട്ടിപ്പുകള്‍ തുടരുകയും ചെയ്യുകയാണ് രീതി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാൽ വില കൂട്ടി മിൽമ ; പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ





