ലക്ഷ്യവേദിയിലെ ‘സ്വര്‍ണ്ണ വേട്ടക്കാരന്‍’ ഇനി ഓര്‍മ്മ; ജസ്പാല്‍ റാണ അന്തരിച്ചു; വിടവാങ്ങിയത് മനു ഭാകറിന്റെ ദ്രോണാചാര്യര്‍; ഇന്ത്യന്‍ ഷൂട്ടിംഗിന് നികത്താനാവാത്ത നഷ്ടം; നെഞ്ചുവേദന അസിഡിറ്റിയെന്ന് കരുതി; ആശുപത്രിയിലെത്തിച്ചത് ഗുരുതരാവസ്ഥയില്‍, ഉറക്കത്തില്‍ ഹൃദയസ്തംഭനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തി ഒളിമ്പ്യനും ഇതിഹാസ ഷൂട്ടിംഗ് താരവും പ്രശസ്ത പരിശീലകനുമായ ജസ്പാല്‍ റാണ (49) അന്തരിച്ചു. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടന്ന ലോകകപ്പിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ദൃശ്യമാവുകയും ഇന്ന് ആശുപത്രി വിടാന്‍ തയാറെടുക്കുകയും ചെയ്യുന്നതിനിടെ, ഉറക്കത്തില്‍ സംഭവിച്ച പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ് (കാര്‍ഡിയാക് റപ്ചര്‍) താരത്തിന്റെ ജീവനെടുത്തത്.
മ്യൂണിക്കില്‍ വെച്ചുണ്ടായ കടുത്ത നെഞ്ചുവേദന വെറും അസിഡിറ്റിയാണെന്ന് കരുതി റാണ അവഗണിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ അസ്വസ്ഥത കഠിനമായതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം സംഭവിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നും അപ്പോഴേക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏറെ ദുര്‍ബലമായിരുന്നുവെന്നും മാക്‌സ് ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം മേധാവി ഡോ. ബല്‍ബീര്‍ സിംഗ് വ്യക്തമാക്കി.വൈകിമാത്രം ചികിത്സ തേടിയതാണ് റാണയുടെ നില വഷളാക്കിയത്. ഹൃദയത്തിലേക്കുള്ള പ്രധാന രക്തധമനി പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നതിനാല്‍ അടിയന്തരമായി സ്റ്റെന്റ് സ്ഥാപിച്ചിരുന്നു.
തുടര്‍ന്ന് അദ്ദേഹം അദ്ഭുതകരമായി സുഖം പ്രാപിച്ചുവരികയായിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിന് ശേഷം വൈകി ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍ കാണാറുള്ള മാരകമായ ഹൃദയസ്തംഭനം റാണയുടെ കാര്യത്തിലും വില്ലനാവുകയായിരുന്നു.മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത കായിക വിപ്ലവത്തിനാണ് ജസ്പാല്‍ റാണയുടെ വിയോഗത്തോടെ വിരാമമായിരിക്കുന്നത്. ഇന്ത്യന്‍ ഷൂട്ടിംഗിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാനിയായ റാണ, കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ അത്ലറ്റാണ്. 1994 മുതല്‍ 2006 വരെയുള്ള ഗെയിംസുകളിലായി 9 സ്വര്‍ണ്ണവും 4 വെള്ളിയും 2 വെങ്കലവുമടക്കം 15 മെഡലുകളാണ് ഈ പ്രതിഭ ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത്.  ഏഷ്യന്‍ ഗെയിംസിലും റാണയുടെ തോക്കുകള്‍ സ്വര്‍ണ്ണം തുപ്പിയിരുന്നു.
1994 ലെ ഹിരോഷിമ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണനേട്ടത്തിന് പുറമെ, 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ കനത്ത പനിയോട് പോരാടി മൂന്ന് സ്വര്‍ണ്ണമെഡലുകള്‍ വാരി കൂട്ടിയ റാണയുടെ പ്രകടനം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ്. ദോഹയില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ 590 പോയിന്റ് നേടി ലോക റെക്കോര്‍ഡിനൊപ്പമെത്താനും റാണയ്ക്ക് കഴിഞ്ഞു.  1994ല്‍ മിലാനില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയാണ് റാണ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് കടുത്ത കാല്‍വേദനയും കഠിനമായ പീഡനങ്ങളും സഹിച്ച്, പെയിന്‍ കില്ലറുകള്‍ പോലും കഴിക്കാതെയാണ് റാണ ലോക റെക്കോര്‍ഡ് കുറിച്ചതെന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ മനോക്കരുത്തിന്റെ തെളിവാണ്.
1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.  തന്റെ സുവര്‍ണ്ണ കരിയറിന് ശേഷം പരിശീലകന്റെ കുപ്പായമിട്ട റാണ, ഇന്ത്യയുടെ ആധുനിക പിസ്റ്റള്‍ ഷൂട്ടിംഗിന്റെ ശില്പിയായി മാറുകയായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇരട്ട വെങ്കല മെഡലുകളോടെ ചരിത്രം കുറിച്ച മനു ഭാകറിന്റെ ദ്രോണാചാര്യരായിരുന്നു ജസ്പാല്‍ റാണ. മനുവിനെ കൂടാതെ സൗരഭ് ചൗധരി, അനീഷ് ഭന്‍വാല തുടങ്ങിയ ലോകോത്തര ഷൂട്ടര്‍മാരെയും വാര്‍ത്തെടുത്തത് റാണയുടെ ശിക്ഷണമാണ്. വിയോഗസമയത്ത് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഹൈ-പെര്‍ഫോമന്‍സ് കോച്ചായി സേവനമനുഷ്ഠിക്കുകയായിരുന്നു.കായികരംഗത്തിന് നല്‍കിയ അമൂല്യമായ സംഭാവനകള്‍ പരിഗണിച്ച് 1994-ല്‍ രാജ്യം അദ്ദേഹത്തിന് അര്‍ജുന അവാര്‍ഡും 1997-ല്‍ പത്മശ്രീയും നല്‍കി ആദരിച്ചു.
ഒടുവില്‍ 2020ല്‍ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ജനിച്ച റാണയുടെ ആദ്യ ഗുരു ഐ.ടി.ബി.പി ഉദ്യോഗസ്ഥനായിരുന്ന പിതാവ് നാരായണ്‍ സിംഗ് റാണയായിരുന്നു.  പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ റാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ജസ്പാല്‍ റാണയുടെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ അച്ചടക്കവും മികവും വരുംതലമുറകള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഒളിമ്പിക് ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര ഉള്‍പ്പെടെയുള്ള കായികതാരങ്ങളും റാണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.നൂതനമായ പരിശീലന സൗകര്യങ്ങളോ ഫണ്ടോ ഇല്ലാതിരുന്ന തൊണ്ണൂറുകളില്‍ ലോകവേദിയില്‍ എങ്ങനെ ജയിക്കണമെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച വീരനായകനായിരുന്നു ജസ്പാല്‍ റാണ.
റാണയുടെ അകാലവിയോഗം ഇന്ത്യന്‍ ഷൂട്ടിംഗ് കോര്‍ട്ടുകളില്‍ ഒരു വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും അദ്ദേഹം വെടിവെച്ചിട്ട ലക്ഷ്യങ്ങളും അദ്ദേഹം വാര്‍ത്തെടുത്ത ഒളിമ്പ്യന്മാരും ഇന്ത്യന്‍ കായിക ചരിത്രത്തില്‍ എന്നും ജ്വലിച്ചുനില്‍ക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.