രാമക്ഷേത്ര നിര്‍മാണത്തിന് മുന്‍പ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചാല്‍ ആളുകള്‍ പരിഹസിക്കുമായിരുന്നു; ഭാരതം നേരത്തേതന്നെ ഹിന്ദുരാഷ്ട്രം; പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും രാജ്യം നിലവില്‍തന്നെ ഹിന്ദുരാഷ്ട്രമാണെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരെ ആദരിക്കാന്‍ നാഗ്പൂരിലെ രേഷ്മിബാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ഹിന്ദുക്കളുടെ നാടാണെന്ന സത്യം ഇന്ന് ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് മുന്‍പ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചാല്‍ ആളുകള്‍ പരിഹസിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നതെന്ന് ആരും പ്രത്യേകം പ്രഖ്യാപിക്കേണ്ടതില്ല, അത് ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്നതും തര്‍ക്കമില്ലാത്ത സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലുള്ളവരുടെ നിശ്ചയദാര്‍ഢ്യവും രാജ്യത്തെ ഓരോ പൗരന്റെയും പിന്തുണയുമാണ് അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഭഗവാന്‍ കൃഷ്ണന്‍ ഗോവര്‍ധന പര്‍വ്വതം ഉയര്‍ത്തിയതുപോലെയാണത്. ഓരോരുത്തരും അവരവരുടെ വിഹിതം നല്‍കിയപ്പോള്‍ ഭഗവാന്‍ തന്റെ വിരല്‍ത്തുമ്പില്‍ ക്ഷേത്രം ഉയര്‍ത്തി. ഭരണാധികാരികള്‍ക്ക് ഇത്തരമൊരു പ്രതിബദ്ധത ഇല്ലായിരുന്നുവെങ്കില്‍ ക്ഷേത്രനിര്‍മാണം സാധ്യമാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
സനാതന ധര്‍മ്മത്തിന്റെ പുനരുത്ഥാനത്തിന് ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമാണ്. 1857-ല്‍ ആരംഭിച്ച ഈ പുനരുത്ഥാന പ്രക്രിയ ഇന്നും തുടരുകയാണ്. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, ഇന്ത്യക്കാര്‍ ഒടുവില്‍ ബ്രിട്ടീഷുകാരോട് വിടപറഞ്ഞു എന്നാണ് ലണ്ടനിലെ ‘ദി ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തത്. സാങ്കേതികമായി 1947-ല്‍ നാം സ്വാതന്ത്ര്യം നേടിയെങ്കിലും മാനസികമായി ആ വിടപറയല്‍ പൂര്‍ണ്ണമായത് ഇപ്പോഴാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ ആര്‍.എസ്.എസ്. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ സര്‍സംഘചാലക് അഭിനന്ദിച്ചു. രാമക്ഷേത്ര പ്രസ്ഥാനത്തിന് പിന്നിലെ ഓരോ പ്രവര്‍ത്തകന്റെയും വിശ്വാസമാണ് ഈ നേട്ടത്തിന് അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.