ഖമനേയിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു.

ദില്ലി: അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ചാണ് അനുശോചനം അറിയിച്ചത്. എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖമനേയി വധത്തിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് ഈ നീക്കം.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ അതിർത്തിക്ക് സമീപമെത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചു. ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി, അതിഥിയെ വിളിച്ചുവരുത്തി അപമാനിക്കുന്ന നയമാണ് ഇന്ത്യയുടേതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സംഘർഷം തൊട്ടടുത്തെത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹം മറ്റുള്ളവരുടെ പാവയായി മാറിയെന്നും കോൺഗ്രസ് നേതാവ് പവൻ ഖേരയും പരിഹസിച്ചു. അമേരിക്കയ്ക്ക് മുന്നിലുള്ള ഈ കീഴടങ്ങൽ രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി എപ്സ്റ്റീൻ ഗ്യാങ്ങിന്റെയും ഗൗതം അദാനിയുടെയും സമ്മർദ്ദത്തിലാണെന്നും അവിടുന്ന് അനുവാദം ലഭിച്ചാൽ മാത്രമേ മൗനം വെടിയൂ എന്നും പവൻ ഖേര രൂക്ഷമായി വിമർശിച്ചു. ആയിരക്കണക്കിന് നാവികരും കപ്പലുകളും കടലിൽ കുടുങ്ങിക്കിടക്കുമ്പോഴും പെട്രോളിയം മന്ത്രിയും വിദേശകാര്യ മന്ത്രിയും നിസ്സംഗത തുടരുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാരിന്റെ ഈ നിലപാട് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമാണെന്നും ‘വാസുദേവ് കുടുംബകം’ എന്ന തത്വം വെറുംവാക്കായി മാറിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.