ഗള്‍ഫ് യുദ്ധഭീതി ഒഴിയുന്നു; ഇറാന്‍ തെറ്റു സമ്മതിച്ചു; മാപ്പപേക്ഷയുമായി ടെഹ്‌റാന്‍; അമേരിക്കയ്ക്ക് താവളമൊരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നീക്കം തുടങ്ങിയതോടെ ഇറാന്‍ വിരണ്ടു; ഗള്‍ഫില്‍ വ്യോമ ഗതാഗതം സാധാരണ നിലയിലാകും; പ്രവാസികള്‍ ആശ്വാസത്തിലേക്ക് 

ടെഹ്‌റാന്‍: പശ്ചിമേഷ്യയെ ചാമ്പലാക്കുമെന്ന് ഭീഷണി മുഴക്കി ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇറാന്‍ ഒടുവില്‍ പത്തിമടക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയാണെന്നും പ്രകോപനങ്ങളില്‍ ഖേദിക്കുന്നുവെന്നും ഇറാന്റെ ഇടക്കാല നേതൃകൗണ്‍സില്‍ അറിയിച്ചു. അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളോട് പരസ്യമായി മാപ്പുചോദിച്ചുകൊണ്ടാണ് ഇറാന്റെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.
ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രമാക്കി തങ്ങള്‍ക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കില്‍ ഈ രാജ്യങ്ങളെ ലക്ഷ്യംവെക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. ഇസ്രയേലിനും അമേരിക്കയ്ക്കും മുന്നില്‍ കീഴടങ്ങില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങളെ പിണക്കുന്നത് തങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് ഇറാന്‍ ഇപ്പോള്‍ സമാധാന പാതയിലേക്ക് വരുന്നത്.
അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാനെ ആക്രമിക്കാന്‍ സ്വന്തം മണ്ണ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇതുവരെ ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്റെ ശത്രുക്കള്‍ക്ക് സൈനിക താവളങ്ങള്‍ അനുവദിക്കാതെ അവര്‍ ഇറാനെ ഒരു പരിധിവരെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍, ഈ മര്യാദ മറന്ന് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുനേരെ ആക്രമണം തുടരുകയും ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചു. ഇറാന്റെ ആക്രമണം ഇനിയും തുടര്‍ന്നാല്‍ തിരിച്ചടിക്കാനായി അമേരിക്കന്‍ സൈന്യത്തിന് സ്വന്തം മണ്ണ് വിട്ടുകൊടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനമെടുത്തേക്കുമെന്ന ശക്തമായ സൂചനകള്‍ പുറത്തുവന്നു.
അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ഗള്‍ഫ് മണ്ണില്‍ താവളം ഒരുങ്ങിയാല്‍ ഇറാന്റെ പതനം പൂര്‍ണ്ണമാകുമെന്ന് ടെഹ്‌റാന്‍ തിരിച്ചറിഞ്ഞു. ഈ ഒരു ഘട്ടത്തിലാണ് ഇറാന്‍ പുതിയ നിലപാടിലേക്ക് മാറിയതും വിനയപൂര്‍വ്വം മാപ്പപേക്ഷിച്ചതും. യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടത്.
ഇതിന് പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യംവെച്ചു. ഒമാന്‍ തുറമുഖങ്ങള്‍ക്കും ഇന്ധന ടാങ്കറുകള്‍ക്കും നേരെ ഇറാന്‍ ആക്രമണം അഴിച്ചുവിട്ടത് ആഗോള എണ്ണവിപണിയെയും പിടിച്ചുലച്ചിരുന്നു. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളെ ശത്രുപക്ഷത്താക്കുന്നത് വഴി തങ്ങള്‍ ഒറ്റപ്പെടുമെന്നും അമേരിക്കന്‍ സൈന്യത്തിന് പശ്ചിമേഷ്യയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും ഇറാന്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഗള്‍ഫ് മേഖല വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ളവര്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.