സിയാദിന്റെ മരണം: പോലീസിന് വീഴ്ച, മരണകാരണം അണുബാധ. റിപ്പോർട്ട്തേടി ആഭ്യന്തരമന്ത്രി

കൊല്ലം: കുണ്ടറയിൽ മരണമടഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ സിയാദിന്റെ മരണകാരണം കടുത്ത അണുബാധയെന്ന് സൂചന. ഇദ്ദേഹത്തിന് ഹെപ്പറ്റ യിറ്റിസ് -സി ആയിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സിയാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക്ക് വിഭാഗത്തിലെ ഡോക്ടർ ഇത് സംബന്ധിച്ച് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കടുത്ത അണുബാധയെതുടർന്ന് കരൾ ഉൾപ്പടെയുള്ള ആന്തരാവയവങ്ങൾ ഏതാണ്ട് നശിച്ച അവസ്ഥയിലായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി.

ഓട്ടോറിക്ഷ ഡ്രൈവറായ സിയാദിനെ കഴിഞ്ഞ ജൂൺ 16ന് രാത്രി പത്തുമണിയോടെയാണ് കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് പോലീസുകാർ എത്തിക്കുന്നത്. വീട്ടിൽ നിന്നും പിടികൂടി സ്റ്റേഷനിൽ എത്തിച്ച ഇയാളെ രാത്രി മുഴുവൻ സ്റ്റേഷനിൽ സൂക്ഷിച്ചശേഷം അടുത്ത ദിവസമാണ് വിട്ടയക്കുന്നത്. സ്റ്റേഷന്റെ ജനറൽ ഡയറിയിൽ ഇയാളെ രാത്രി 12 മണിക്ക് സ്റ്റേഷനിൽ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ട്.  പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പോലീസ് സിയാദിനെ പിടികൂടിയത്. കാണാതായ വിദ്യാർത്ഥി സ്ഥിരമായി സിയാദിന്റെ ഓട്ടോയിൽ കറങ്ങാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

അടുത്തദിവസം വിദ്യാർത്ഥിയെ കണ്ടെത്തി. അതോടെ സിയാദിനെ പോലീസ് വിട്ടയച്ചു. എന്നാൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സിയാദിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. മാത്രമല്ല, ഒരു രാത്രി മുഴുവൻ ഇയാളെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചതിന് പോലീസിന് പ്രത്യേകിച്ച് വിശദീകരണവുമില്ല. സിയാദിനെ പിടിച്ചുകൊണ്ടുവന്ന പോലീസ് സംഘത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശ്രീജിത് സിയാദിനെ നട്ടെല്ലിൽ കഠിനമായി ഇടിച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് സിയാദിന്റെ മകൾ ശ്രീജിത്തുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വെളിയിൽ വന്നിട്ടുണ്ട്.

സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറി നോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്തിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.