കുഞ്ഞുഞ്ഞിനെ ചതിച്ചു; ഗണേഷിന് കുരുക്ക് മുറുകുന്നു; പകയുടെ ‘ചരിത്ര പേജുകള്‍’ പുറത്ത്; പത്തനാപുരത്തെ ‘ഗജകേസരി’ വീഴുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ ഗൂഢാലോചനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് വിനയായി സ്വന്തം തട്ടകത്തില്‍ നിന്നുതന്നെ പടയൊരുക്കം. അന്തരിച്ച ജനപ്രിയ നായകനെ പീഡനക്കേസില്‍ കുടുക്കാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ട് ചരടുവലിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഗണേഷിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെയും പത്തനാപുരത്തെ ഗണേഷിന്റെ കോട്ടയെയും വിറപ്പിക്കുമെന്ന് ഉറപ്പായി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ പക തീര്‍ക്കാന്‍ ഒരു ഉന്നത നേതാവിനെ എങ്ങനെ ഇല്ലാത്ത പെണ്ണുകേസില്‍ കുടുക്കാം എന്നതിന്റെ തിരക്കഥയാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. 2013-ല്‍ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് പടിയിറങ്ങേണ്ടി വന്ന ഗണേഷിനെ പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചിരുന്നു.

ഈ നീരസമാണ് ‘ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും പെണ്ണുകേസില്‍ കുടുക്കി പാഠം പഠിപ്പിക്കും’ എന്ന് തന്നോട് പലവട്ടം പറയാന്‍ ഗണേഷിനെ പ്രേരിപ്പിച്ചതെന്ന് സുധീര്‍ കോടതിയെ അറിയിച്ചു. സോളാര്‍ പരാതിക്കാരിയുമായി ഗണേഷിനുണ്ടായിരുന്ന അടുത്ത ബന്ധവും മന്ത്രി മന്ദിരത്തിലെ അവരുടെ നിത്യസന്ദര്‍ശനവും ചതിയുടെ ആഴം വ്യക്തമാക്കുന്നു.

പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങളുള്ള നാല് പേജുകള്‍ അധികമായി കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നതായും മൊഴിയിലുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടപ്പോഴാണ് മുന്‍പ് നടന്ന സംഭാഷണങ്ങളിലെ ക്രൂരമായ പദ്ധതി തനിക്ക് ബോധ്യമായതെന്ന് നിലവില്‍ കോണ്‍ഗ്രസ് പത്തനാപുരം ബ്ലോക്ക് പ്രസിഡന്റായ സുധീര്‍ വെളിപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരിക ബന്ധം വോട്ടര്‍മാര്‍ക്കിടയില്‍ കൊടുങ്കാറ്റായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍, ഈ ‘ചതിയുടെ കഥകള്‍’ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിന് ബാലികേറാമലയാകുമെന്നുറപ്പാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.