തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ശബരീമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് മുൻ അംഗം എ. അജികുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡിയിൽ വിട്ടു. രണ്ടു പ്രതികളെയും ചോദ്യം ചെയ്യുന്നതിനായി കൊല്ലം വിജിലൻസ് കോടതിയാണ് എസ്ഐടിക്ക് വിട്ടുനൽകിയത്. നിലവിൽ തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളെ കൂടുതൽ വിവര ശേഖരണത്തിനും ശാസ്ത്രീയ തെളിവെടുപ്പിനുമായാണ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.
ശബരീമല നടപ്പന്തലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിൽ വാതിലുകളിലെയും സ്വർണ്ണപ്പാളികളിൽ നിന്ന് സ്വർണ്ണം അപഹരിച്ചു എന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്. ഹൈക്കോടതിയുടെയോ പ്രത്യേക കമ്മീഷണറുടെയോ അനുമതിയില്ലാതെ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സ്വർണ്ണപ്പാളികൾ റീ-പ്ലേറ്റിങ്ങിനായി കൊണ്ടുപോയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുൻപ് നടന്ന സ്വർണ്ണക്കവർച്ച മറച്ചുവെക്കാനാണ് ഇവർ നീക്കം നടത്തിയതെന്നും എസ്ഐടി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിലുള്ള കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കസ്റ്റഡി ചോദ്യം ചെയ്യൽ അത്യന്താപേക്ഷിതമാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. ഈ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
ജസ്ലിയയുടെ മരണം; പോലീസിന് ക്ലീൻ ചിറ്റ്! വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്; ഡോക്ടർ ഒളിവിൽ പോയത് കണ്ണ് വെട്ടിച്ച്.


‘ഓപ്പറേഷൻ തൂഫാൻ’ കരുത്തിൽ ശാന്തൻപാറയിൽ വൻ ലഹരിവേട്ട; മാഫിയയുടെ വിപണന കേന്ദ്രം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി





