കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര്; കെ. സുധാകരനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെ. സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. സുധാകരന്റെ പ്രസ്താവന അനുചിതമാണെന്നും അസമയത്തുള്ളതാണെന്നും സണ്ണി ജോസഫ് തുറന്നടിച്ചു.

നേരത്തെ രമേശ് ചെന്നിത്തലയ്ക്കായി വാദിച്ചിരുന്ന സുധാകരൻ, പെട്ടെന്ന് കെ.സി. വേണുഗോപാലിനെ പുകഴ്ത്തി രംഗത്തെത്തിയത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ സമയമായിട്ടില്ല. കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്.മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലെ വ്യവസ്ഥാപിതമായ വേദികളിലാണ്. അല്ലാതെ ഫേസ്ബുക്കിലൂടെയോ മാധ്യമങ്ങളിലൂടെയോ അല്ല നിലപാട് വ്യക്തമാക്കേണ്ടത്. ഫേക്ക് അക്കൗണ്ടുകളിലൂടെ പേരുകൾ ഉയർത്തുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചുകൊണ്ട് സുധാകരൻ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ വി.ഡി. സതീശൻ പക്ഷത്തെ നേതാക്കളും അണികളും കമന്റ് ബോക്സിൽ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. ചർച്ചകൾ കൈവിട്ടുപോയതോടെ സുധാകരന് തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ടി വന്നു.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണപ്രതീക്ഷയിൽ നിൽക്കുന്ന യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാക്കളുടെ ഈ പരസ്യമായ മുഖ്യമന്ത്രി മോഹം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.