തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ധിക്കുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുകയുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ പരസ്യനിലപാട് കോണ്‍ഗ്രസിനുള്ളില്‍ വലിയ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സുധാകരന് തന്റെ നിലപാട് ആവര്‍ത്തിച്ചതോടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
രമേശ് ചെന്നിത്തലയുടെ പരിചയസമ്പത്തും പാര്‍ട്ടിയിലുള്ള സ്വീകാര്യതയും മുന്നില്‍ക്കണ്ട് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്നാണ് സുധാകരന്റെ പക്ഷം. ഇക്കഴിഞ്ഞ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും മുന്നില്‍ സുധാകരന് ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. അടിയുറച്ച കോണ്‍ഗ്രസുകാരനായ ചെന്നിത്തലയെ മാറ്റിനിര്‍ത്തുന്നത് വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.
സുധാകരന്റെ ഈ നീക്കം വി.ഡി. സതീശന് ക്യാമ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം സഭയിലും പുറത്തും സര്‍ക്കാരിനെതിരെ പൊരുതിയ തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് സതീശന്റെ നിലപാട്. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ സതീശന് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായും വിവരമുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വ്യക്തിപരമായ പോരിലേക്ക് ഈ തര്‍ക്കം നീങ്ങുകയാണ്.
അതിനിടെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ചെന്നിത്തലയെ പിന്തുണയ്ക്കുന്നു എന്നതാണ് ശ്രദ്ധേയം. ഹൈക്കമാന്‍ഡില്‍ വലിയ സ്വാധീനമുള്ള വേണുഗോപാല്‍ ചെന്നിത്തലയ്ക്കൊപ്പം നില്‍ക്കുന്നത് സതീശന് പക്ഷത്തിന് വലിയ തിരിച്ചടിയാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ എന്നും ചെന്നിത്തലയോട് അടുപ്പം പുലര്‍ത്തുന്ന വേണുഗോപാല്‍, തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ചെന്നിത്തലയ്ക്കാണ് കൂടുതല്‍ കരുത്തുള്ളതെന്ന് വിശ്വസിക്കുന്നു.
കണ്ണൂരിലെ മുതിര്‍ന്ന നേതാവ് സണ്ണി ജോസഫും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ആണെന്നാണ് സണ്ണി ജോസഫിന്റെ നിലപാട്. മുന്‍കൂട്ടി പ്രവചനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്നും സണ്ണി ജോസഫ് അവകാശപ്പെടുന്നു. ഭരണപക്ഷത്തെ അസംതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിക്കും. ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അണികള്‍ക്കിടയിലുള്ള പ്രതിഷേധം യുഡിഎഫിന് മുതലാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
എല്‍ഡിഎഫ് ഉന്നയിക്കുന്ന ‘ഡീല്‍’ ആരോപണങ്ങളെയും സണ്ണി ജോസഫ് ശക്തമായി തള്ളിക്കളഞ്ഞു. പത്തു വര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരം വ്യാജാരോഗങ്ങള് ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ ബിജെപിയുടെ ബി-ടീം എന്ന് വിളിക്കാന്‍ മൗഢ്യമില്ലെങ്കിലും അതിനുള്ള ക്രൂരതയും ദുഷ്ടബുദ്ധിയും മുഖ്യമന്ത്രിയ്ക്കുണ്ടെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
മണ്ഡലത്തിലെ തന്റെ പ്രധാന എതിരാളിയായ കെ.കെ. ശൈലജ ടീച്ചറുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചും സണ്ണി ജോസഫ് സംസാരിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്കിടയിലും തങ്ങള്‍ തമ്മില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയിട്ടില്ല. ശൈലജ ടീച്ചര്‍ തോറ്റാല്‍ അവരെ പിബിയിലേക്ക് പ്രമോട്ട് ചെയ്യുമെന്ന് താന്‍ പറഞ്ഞത് ഒരു നല്ല കാര്യമായാണ് ഉദ്ദേശിച്ചതെന്നും അത് മോശമായ അര്‍ത്ഥത്തിലല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മുഖ്യമന്ത്രി ചര്‍ച്ചകളിലും ഐക്യം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിക്കുന്നുണ്ടെങ്കിലും താഴെത്തട്ടില്‍ തര്‍ക്കം രൂക്ഷമാണ്. സതീശനും സുധാകരനും തമ്മിലുള്ള ശീതയുദ്ധം വോട്ടെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. എന്നാല്‍ വികസനവിരുദ്ധ ഭരണത്തിനെതിരെയുള്ള ജനവികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുല്‍ മാങ്കൂട്ടത്തെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ്; ഫോണ്‍ പാസ്വേര്ഡ് നല്‍കാതെ എം.എല്‍.എ; അടൂരിലെ വീട്ടിലും പോലീസ് പരിശോധന




