അയ്യപ്പ സംഗമത്തില്‍ കോടികളുടെ ‘അധികപ്പറ്റ്’ കിട്ടില്ല; ഊരാളുങ്കല്‍ മുട്ടുമടക്കും; വിട്ടുവീഴ്ചയില്ലാതെ കെ. ജയകുമാര്‍; വിവാദച്ചുഴിയില്‍ നിന്നും തടിതപ്പാന്‍ ഫോര്‍മുല!

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ ‘അധികപ്പറ്റ്’ ദേവസ്വം ബോര്‍ഡ് തൊടില്ല. വിവാദച്ചുഴിയിലായ 2.21 കോടി രൂപയുടെ ബാധ്യത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തന്നെ വിഴുങ്ങുന്നതോടെ സര്‍ക്കാരിന് തല്‍ക്കാലം ആശ്വാസം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എടുത്ത ഉറച്ച നിലപാടാണ് പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഈ പണമിടപാടില്‍ വഴിത്തിരിവായത്. ഹൈക്കോടതിയുടെ കണ്ണുരുട്ടലും വിജിലന്‍സ് അന്വേഷണ ഭീഷണിയും മുന്നില്‍ക്കണ്ടതോടെ, ‘കിട്ടാനുള്ളത് വേണ്ടെന്ന് വെച്ച്’ തടിതപ്പാനാണ് ഊരാളുങ്കലിന്റെ നീക്കം.
ആകെ 7.11 കോടി രൂപ ചെലവായെന്ന് ഊരാളുങ്കല്‍ കണക്ക് നിരത്തുമ്പോള്‍, വെറും 4.5 കോടിയുടെ പണിയേ അവിടെ നടന്നിട്ടുള്ളൂ എന്നാണ് ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട്. ജി.എസ്.ടി കൂടി ചേര്‍ത്താല്‍ പരമാവധി 4.9 കോടി രൂപയേ ബോര്‍ഡിന് നല്‍കാനാകൂ. ബാക്കി വരുന്ന രണ്ടേകാല്‍ കോടി രൂപ ആര് നല്‍കുമെന്ന ചോദ്യത്തിന് മുന്നില്‍ ദേവസ്വം ബോര്‍ഡ് കൈമലര്‍ത്തിയതോടെ പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലായി. സ്‌പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും ചെലവാക്കരുതെന്ന ഹൈക്കോടതിയുടെ കര്‍ശന ഉത്തരവ് നിലനില്‍ക്കെ, ഈ തുക നല്‍കുന്നത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശവും ലഭിച്ചു.
മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലത്ത് പമ്പയില്‍ ലളിതമായി നടത്താന്‍ നിശ്ചയിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം, സര്‍ക്കാര്‍ ഇടപെട്ട് ‘ആഗോള സംഗമ’മാക്കി മാറ്റിയതാണ് വിനയായത്. ആഡംബരം കൂടിയതോടെ ചെലവും കുതിച്ചുയര്‍ന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാര്‍ പലരും മുങ്ങിയതോടെ ബോര്‍ഡ് വെട്ടിലായി. കൃത്യമായ രസീതുകളോ രേഖകളോ ഹാജരാക്കാന്‍ കഴിയാത്തതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ഊരാളുങ്കലിനോട് ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അണിയറയില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മറ്റ് വലിയ സര്‍ക്കാര്‍ കരാറുകളെ ഈ വിവാദം ബാധിക്കാതിരിക്കാന്‍ ‘നഷ്ടം സഹിച്ചും’ പിന്മാറാന്‍ സൊസൈറ്റിയും തയ്യാറായി. ചൊവ്വാഴ്ച ചേരുന്ന ബോര്‍ഡ് യോഗം ഈ ‘ഒത്തുതീര്‍പ്പ്’ ഫോര്‍മുലയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കും. ജി.എസ്.ടി ഉള്‍പ്പെടെ പരമാവധി 4.9 കോടി രൂപയേ ബോര്‍ഡിന് അനുവദിക്കാനാകൂ എന്ന് കമ്മീഷണര്‍ വ്യക്തമാക്കിയതോടെ ബാക്കി തുകയുടെ കാര്യത്തില്‍ വലിയ തര്‍ക്കം ഉടലെടുത്തു. സ്‌പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും ചെലവാക്കരുതെന്ന കോടതി ഉത്തരവ് ലംഘിക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്,
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.