തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചികിൽസാപ്പിഴവിനൊപ്പം ഡോക്ടർക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണവും പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി. നേരത്തെ ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും ബന്ധുക്കളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് സസ്പെൻഷനിലേക്ക് നീങ്ങുകയായിരുന്നു.
പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞാണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ചികിൽസയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സിസേറിയൻ വൈകിച്ചതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂടാതെ, ചികിൽസയ്ക്കായി ഡോക്ടർക്ക് കൈക്കൂലി നൽകിയതായി കുഞ്ഞിന്റെ പിതാവ് പരസ്യമായി വെളിപ്പെടുത്തിയതോടെ വിഷയം കൂടുതൽ ഗൗരവമായി. ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.
കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ച രഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. കുഞ്ഞ് മരിച്ച വിവരം അറിയിച്ചതിന് പിന്നാലെ കൃത്യമായ വിശദീകരണം നൽകാതെ ഡോക്ടർ ആശുപത്രി വിട്ടതും വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായി. ഡോ. ബിന്ദു സുന്ദറിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നത് ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


പുതുവര്‍ഷദിനത്തില്‍ കെഎസ്ഇബിയുടെ ഇരുട്ടടി! കറന്റ് ബില്ല് കൂടും; സര്‍ചാര്‍ജ് നിരക്കുകള്‍ പ്രഖ്യാപിച്ചു
അടച്ചിട്ട വീട്ടിൽ ചോരയിൽ കുളിച്ച് ദമ്പതികൾ; അരികിൽ കരഞ്ഞുകൊണ്ട് രണ്ടര വയസ്സുകാരി




