രമ്യാ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞു: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് സ്‌ക്വാഡ്

തിരുവനന്തപുരം: ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തിരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയെത്തുടർന്നാണ് ഇലക്ഷൻ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയുടെ ട്രയൽ റൺ എന്ന നിലയിലാണ് ചിറയിൻകീഴ് മുതൽ കോരാണി വരെ സർവീസ് നടത്തിയത്. എന്നാൽ ബസ് കോരാണിയിൽ എത്തിയതോടെ ഇലക്ഷൻ സ്‌ക്വാഡ് ഇടപെടുകയും യാത്ര തടയുകയുമായിരുന്നു. മടക്കയാത്രയ്ക്കായി ബസിൽ കയറിയ സ്ത്രീകളെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടു. റൂട്ടിൽ ഓടുന്ന ബസിൽ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാവൂ എന്ന് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി.

കൂടാതെ, ബസിന് പുറത്ത് പ്രചാരണാർത്ഥം പതിച്ചിരുന്ന ചിത്രങ്ങളും പോസ്റ്ററുകളും നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ കർശന നിലപാടിനെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തിരിച്ചുള്ള യാത്ര ഉപേക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.

നേരത്തെ നടന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് അഞ്ച് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നതായിരുന്നു ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ഈ വാഗ്ദാനം ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രതീകാത്മകമായി ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ സർവീസ് നടത്തിയത്. സംഭവത്തിൽ വരണാധികാരിക്ക് പരാതി നൽകാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.