തിരുവനന്തപുരം: ആക്രിക്കടയിൽ വാഹനങ്ങൾ പൊളിക്കാൻ കൊടുക്കുന്നവർ ശ്രെദ്ധിക്കുക, ജയിലിൽ കിടക്കാൻ സാധ്യത ഉണ്ട്. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിയമപരമായ നടപടികൾ പാലിക്കാതെ ആക്രിക്കടകളിൽ വിൽക്കുന്നത് വലിയ സുരക്ഷാ ഭീഷണിയും നിയമപ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്.
റീ-രജിസ്ട്രേഷൻ ഫീസും അറ്റകുറ്റപ്പണി ചെലവുകളും ഒഴിവാക്കാൻ പലരും പഴയ വാഹനങ്ങൾ തുച്ഛമായ വിലയ്ക്ക് (1500-200) ആക്രിക്കടയിലോ ഏജന്റ്മാർകോ കൈമാറുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം വരുന്നത്. 1988-ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം സ്വകാര്യ വാഹനങ്ങളുടെ കാലാവധി 15 വർഷമാണ്, അതിനുശേഷം ഒന്നുകിൽ ഓരോ അഞ്ച് കൂടുമ്പോൾ ഫിറ്റ്നസ് പരിശോധന നടത്തി ഉപയോഗിക്കാവുന്നതാണ്, അല്ലെങ്കിൽ സർക്കാർ അംഗീകൃത വെഹിക്കിൾ സ്ക്രാപ്പിംഗ് സെന്ററുകൾ (AVSF) വഴി വാഹനം പൊളിക്കുകയോ വേണം.
ആക്രിക്കടകളിൽ വണ്ടി നൽകുമ്പോൾ ലഭിക്കുന്ന തുക ലാഭമാണെന്ന് തോന്നാമെങ്കിലും, ആർ.ടി.ഒ രേഖകളിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറാത്തത് വൻ ചതിക്കുഴികൾക്ക് കാരണമാകും. ഇത്തരം വാഹനങ്ങളുടെ എൻജിൻ നമ്പറോ ചേസിസ് നമ്പറോ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പഴയ ഉടമയ്ക്കായിരിക്കും.
കൂടാതെ, കുടിശ്ശികയായ റോഡ് ടാക്സ്, പിഴകൾ, അപകട ഇൻഷുറൻസ് ബാധ്യതകൾ എന്നിവയിൽ നിന്നും ഉടമയ്ക്ക് ഒഴിയാനാവില്ല. അതിനാൽ വാഹനം പൊളിക്കുമ്പോൾ സർക്കാർ നൽകുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്’ (COD) കൈപ്പറ്റുകയും ആർ.സി ബുക്ക് റദ്ദാക്കി ഡി-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും വേണം. ഇൻഷുറൻസ് പോളിസി റദ്ദാക്കി ‘നോ ക്ലെയിം ബോണസ്’ സംരക്ഷിക്കാനും ഉടമകൾ ശ്രദ്ധിക്കണം. ചെറിയൊരു അശ്രദ്ധ പോലും ഭാവിയിൽ വലിയ തുക പിഴയായോ ജയിൽ ശിക്ഷയായോ നിങ്ങളെ തേടിയെത്തിയേക്കാം. അതിനാൽ, നിലവിലുള്ള വാഹന സ്ക്രാപ്പേജ് നയം അനുസരിച്ച് നിങ്ങളുടെ വാഹനം നിയമപരമായി സ്ക്രാപ്പ് ചെയ്യണം.







