കവടിയാർ കൊട്ടാരത്തിലെ കവർച്ച: ആഭരണങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയോ? ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി ; ഫോൺ രേഖകൾ നിർണ്ണായകമാകും, യൂട്യൂബർമാരും നിരീക്ഷണത്തിൽ!

Kowdair palace

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ ആഭരണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. മോഷണം പോയ പൗരാണിക മൂല്യമുള്ള ആഭരണങ്ങൾ ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ പുരാവസ്തു വിപണികളിൽ വിൽക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി അന്തർസംസ്ഥാന ബന്ധമുള്ള പുരാവസ്തു ഇടപാടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

മോഷണം നടന്നുവെന്ന് കരുതുന്ന 2025 ഒക്ടോബർ – നവംബർ മാസങ്ങളിലെ കൊട്ടാരത്തിന് പരിസരത്തുള്ള ഫോൺ കോൾ വിവരങ്ങൾ (CDR) ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരായ യൂട്യൂബർമാരെയും മറ്റ് വ്യക്തികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. കൊട്ടാരത്തിനകത്തെ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി അറിയാവുന്നവരുടെ സഹായം മോഷണത്തിന് പിന്നിലുണ്ടോ എന്നും സംശയിക്കുന്നു.

 കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് ആഭരണങ്ങൾ കവർന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പോലീസ് കരുതുന്നു.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. രണ്ട് കോടിയോളം രൂപ വിപണി വിലമതിക്കുന്നവയാണെങ്കിലും ഇവയുടെ പൗരാണിക മൂല്യം അതിലും എത്രയോ മടങ്ങ് കൂടുതലാണ്.

നാഗപട കമ്മലും മാലയും പതക്കവും (ഏകദേശം 8 ലക്ഷം രൂപ വിലവരുന്ന പച്ചക്കല്ല് പതിപ്പിച്ചത്).റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച 6 പവന്റെ വളകൾ.പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണപതക്കവും ചെയിനും.5 കുതിരപ്പവൻ നാണയങ്ങൾ, വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ.പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരങ്ങൾ, വിവിധയിനം സ്വർണ്ണവളകൾ.

2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകാൻ ഒരുങ്ങവെയാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടക്കത്തിൽ ഉന്നത ഉദ്യോഗസ്ഥരോട് വാക്കാൽ പരാതിപ്പെട്ടെങ്കിലും നാല് മാസത്തെ തിരച്ചിലിന് ശേഷം ഫലം കാണാതെ വന്നതോടെയാണ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ ഗൗരവം പരിഗണിച്ച് പേരൂർക്കട പോലീസിൽ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.