ഗുരുവായൂരിൽ വോട്ട് ചോദിച്ചത് വർഗീയത പറഞ്ഞോ? ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; “50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല”; വീഡിയോ വിവാദത്തിൽ

തൃശൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കെഎസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് ബി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.

48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ പോലുമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.എൽഡിഎഫും യുഡിഎഫും മുസ്ലീം സ്ഥാനാർത്ഥികളെ മാത്രമേ മത്സരിപ്പിക്കുന്നുള്ളൂവെന്നും ഇത് ഹിന്ദു വിരുദ്ധ സമീപനമാണെന്നും അദ്ദേഹം ആരോപിച്ചു. ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയുമാണ് ഇരു മുന്നണികളും എംഎൽഎമാരാക്കുന്നതെന്നും ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നു.

നിലവിലെ എംഎൽഎ എൻ.കെ. അക്ബറിന് ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ട് നൽകില്ലെന്ന് വിശ്വാസികൾ തീരുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.വോട്ട് നേടുന്നതിനായി ബോധപൂർവ്വം വർഗീയത പറയുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയുമാണ് ബി. ഗോപാലകൃഷ്ണൻ ചെയ്യുന്നതെന്ന് ഗോകുൽ ഗുരുവായൂർ പരാതിയിൽ പറയുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.