ടവര്‍ ലൊക്കേഷന്‍ കുരുക്കായി; പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍; കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്ന് റോഷനെ പൊക്കിയത് സാഹസികമായി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്‍ (34) പോലീസ് പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. ആഴ്ചകളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പെരിന്തല്‍മണ്ണ സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സാഹസികമായി കീഴ്‌പ്പെടുത്തിയത്. കാപ്പ  നിയമപ്രകാരം നേരത്തെ നാടുകടത്തപ്പെട്ട കുറ്റവാളിയായ റോഷനെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയായിരുന്നു പോലീസിന്റെ മിന്നല്‍ നീക്കം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
അത്യന്തം ഗൗരവകരമായ ബ്ലാക്ക് മെയിലിംഗ് ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. പാണക്കാട് കുടുംബാംഗമായ സയ്യിദ് മൊയീനലി ശിഹാബ് തങ്ങളെ ചില അവ്യക്തമായ ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതാണ് തുടക്കം. ഇവ പുറത്തുവിടാതിരിക്കാന്‍ 15 കോടി രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ബ്ലാക്ക് മെയിലിംഗിന് കുടുംബം വഴങ്ങാത്തതിനെ തുടര്‍ന്ന് ജനുവരി 31-ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാദിഖലി തങ്ങള്‍ക്കെതിരെ ഇയാള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
സൈബര്‍ പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പോസ്റ്റ് ഇട്ടത് റോഷനാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ പോലീസ് നിരീക്ഷണം ഭയന്ന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അന്വേഷണ സംഘത്തെ കോയമ്പത്തൂരിലെത്തിച്ചത്. അവിടെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പോലീസ് സംഘം താവളം വളഞ്ഞപ്പോള്‍ ബലപ്രയോഗത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച റോഷനെ പോലീസ് സംഘം ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.
ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച വീഡിയോകളും ചിത്രങ്ങളും വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനു പിന്നില്‍ വന്‍കിട ക്വട്ടേഷന്‍-ബ്ലാക്ക് മെയിലിംഗ് റാക്കറ്റുകളുടെ സാന്നിധ്യം പോലീസ് സംശയിക്കുന്നുണ്ട്. റോഷന്റെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പാണക്കാട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെങ്കിലും ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവില്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കല്‍, ഗൂഢാലോചന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കാപ്പ നിയമം നിലവിലിരിക്കെ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത് ഇയാള്‍ക്ക് കനത്ത തിരിച്ചടിയാകും. പ്രതിയെ ഇന്ന് രാത്രിയോടെ മലപ്പുറത്ത് എത്തിക്കും. നാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.