രാജ്യത്തെ ആദ്യ നിഷ്ക്രിയ ദയാവധം: ഹരീഷ് റാണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തു

ന്യൂ ഡൽഹി: കഴിഞ്ഞ 13 വർഷമായി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ശ്വാസം നിലനിർത്തിയിരുന്ന ഹരീഷ് റാണയെ എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് രാജ്യത്ത് ആദ്യമായി ‘നിഷ്ക്രിയ ദയാവധം’ (Passive Euthanasia) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശ്വസനസഹായിയും ഭക്ഷണത്തിനായുള്ള ട്യൂബും ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ ഡോക്ടർമാർ നീക്കം ചെയ്തത്.

ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരിക്കെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ഹരീഷ് റാണ അബോധാവസ്ഥയിലായത്. സംസാരശേഷിയും കേൾവിയും കാഴ്ചയും നഷ്ടപ്പെട്ട്, ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കിടപ്പിലായ മകന്റെ ദുരിതം അവസാനിപ്പിക്കാൻ 2024-ൽ മാതാപിതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്ന് അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.

എന്നാൽ 2025-ൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചപ്പോൾ, റാണയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ കോടതി രണ്ട് മെഡിക്കൽ ബോർഡുകളെ നിയമിച്ചു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ റാണയ്ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വ്യക്തമായി.

ഇതിനെത്തുടർന്നാണ് അന്തസ്സോടെ മരിക്കാനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ നിഷ്ക്രിയ ദയാവധത്തിന് കോടതി അനുമതി നൽകിയത്. ഏകദേശം 53 വർഷങ്ങൾക്ക് മുൻപ് മുംബൈയിലെ ആശുപത്രിയിൽ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി വർഷങ്ങളോളം അബോധാവസ്ഥയിൽ കഴിഞ്ഞ അരുണ ഷാൻബാഗിന് സുപ്രീം കോടതി ദയാവധം നിഷേധിച്ചിരുന്നു.

ആ ചരിത്രപരമായ വിധിക്ക് ശേഷം ഇന്ത്യയിൽ ആദ്യമായാണ് ഒരാൾക്ക് നിയമപരമായി ഇത്തരമൊരു അനുമതി ലഭിക്കുന്നത്. നിലവിൽ ഡൽഹി എയിംസിലെ അനസ്തേഷ്യ ആൻഡ് പാലിയേറ്റീവ് മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സീമ മിശ്രയുടെ മേൽനോട്ടത്തിൽ റാണയ്ക്ക് വേദനയില്ലാത്തതും സമാധാനപരവുമായ അന്ത്യം ഉറപ്പാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മെഡിക്കൽ എത്തിക്സും അന്തസ്സോടെയുള്ള മരണവും സംബന്ധിച്ച വലിയ ചർച്ചകൾക്കാണ് ഈ സംഭവം രാജ്യത്ത് വഴിതുറന്നിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.