കേരളത്തെ നടുക്കിയ സി.ഇ.ടി ക്യാമ്പസ്‌ ദുരന്തത്തിന് ഇന്ന് 24 വയസ്സ്! അമിതാ ശങ്കര്‍ ഇന്നും ഒരു നോവുന്ന ഓര്‍മ്മ; ക്യാമ്പസിലെ അമിതവേഗത കവര്‍ന്നെടുത്ത 19 കാരിയുടെ ജീവിതം

തിരുവനന്തപുരം :അമിതാ ശങ്കർ മരിച്ചിട്ട് ഇന്ന് 24 വർഷം.ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി അച്ഛനും അമ്മയും ചേട്ടനും.

അമിതാ ശങ്കറിനെ പുതുതലമുറയിലെ എത്രപേർക്ക് അറിയാം എന്നറിയില്ല. എന്നാൽ 2000 കാലഘട്ടത്തിൽ കേരളത്തിൽ എൻജിനീയറിങ് പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് എല്ലാം അമിത ഇന്നും ഒരു നോവാണ്.കേരളത്തിലെ ക്യാമ്പസിലെ അമിതവേഗതയുടെ ആദ്യത്തെ രക്തസാക്ഷിയാണ് അമിതാ ശങ്കർ.തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിന് രണ്ടാംവർഷ (നാലാം സെ മസ്റ്റർ) വിദ്യാർത്ഥിനി യായിരുന്നു അമിത.

2002 ജനുവരി 24 ന് ആയിരുന്നു കേരളത്തിലെ ക്യാമ്പസുകളെ നടുക്കിയ ആ അപകടം. കാമ്പസിലൂടെ നടന്നുവന്ന ആ 19 കാരിയെ അതേ കോളേജിലെ തന്നെ സിവിൽ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അനക്സ് രാജു എന്ന 19കാരൻ ഓടിച്ചു കൊണ്ടുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കൂട്ടുകാരി രേഖ യുമായി ഊണ് കഴിഞ്ഞ് ക്ലാസിലേക്ക് മടങ്ങുകയായിരുന്നു അമിത. സമയം 12.30. ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തേക്ക് പോകുംവഴിയാണ് കൂട്ടുകാരികളായ ശാലിനിയും രാധികയും ക്യാമ്പസിനകത്തുള്ള റോഡ് ഡിവൈഡറിൽഇരിക്കുന്നത് അമിത കണ്ടത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരി രേഖയുമായി അമിത മറ്റു കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു.ഈ സമയത്താ യിരുന്നു അനക്സ് രാജുവിന്റെ കാലന്റെ രൂപത്തിലുള്ള വരവ്.കെ എൽ 11 ഡി 4465 നമ്പറിലുള്ള കറുത്ത യമഹ മോട്ടോർസൈക്കിളിൽ അമിതവേഗതയിൽ ചീറിപ്പാഞ്ഞു വന്ന അനക്സ് അമിതയെയും രേഖയെയും ഇടിച്ചുതെറിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു.തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അമിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ ചികിത്സ നടത്താൻ കഴിയുന്ന തരത്തിലായിരുന്നില്ല ആരോഗ്യസ്ഥിതി. സ്കാനിങ് പോലും നടത്താനാകാതെ വിദഗ്ധ ഡോക്ടർമാർ വിഷമിച്ചു. ന്യൂറോ ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട അമിത ജനുവരി 29ന് രാവിലെ 9. 05 ന് ഈ ലോകത്തോട് വിട പറയുകയായിരുന്നു.

അനക്സ് രാജുവിനെതിരെ ട്രാഫിക് പോലീസ് കേസെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.ബിഎസ്എൻഎൽ എൻജിനീയറായ എസ് രാജഗോപാലാലിന്റെ മകളായിരുന്നു അമിത. ഏക സഹോദരൻ നിഖിൽ ശങ്കർ ബഗ്ലരൂവിൽ എൻജിനീയറായിരുന്നു.

രാജഗോപാലും കുടുംബവും എല്ലാ വർഷവും ജനുവരി 29ന് അമിതയുടെ ചിത്രത്തോടുകൂടി പത്രത്തിൽ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കും.ഈ വർഷവും അതിന് മുടക്കമുണ്ടായിട്ടില്ല

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.