സീബ്ര ക്രോസ് ലംഘനം: 4 ദിവസത്തിനുള്ളിൽ 3 ലക്ഷം രൂപ പിഴ ഈടാക്കി പോലീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിയപ്പോഴും പോലീസിന്റെ പിഴ ഈടാക്കലിന് കുറവില്ല. നാലു ദിവസത്തിനുള്ളിൽ 3,04,150 രൂപയാണ് റോഡിലെ സീബ്ര ക്രോസിൽ നടത്തിയ നിയമലംഘനങ്ങൾ എന്നപേരിൽ പോലീസ് പിഴയായി ഈടാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 25 മുതൽ 28 വരെയായിരുന്നു പ്രത്യേക പരിശോധന. ‘വൈറ്റ് ലൈൻ ലൈഫ് ലൈൻ’ എന്ന പേരിലായിരുന്നു ഈ പോലീസ് നടപടി.

സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വ്യാപകമായാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. യാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങളുടെ വേഗത കുറയ്ക്കാതിരിക്കുക, അമിതവേഗം, കാൽനട യാത്രക്കാർക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കൽ എന്നിവക്കെതിരെയായിരുന്നു നിയമനടപടികൾ.

നാലു ദിവസങ്ങളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 46,926 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് പറയുന്നു. ഇതിൽ 1215 വാഹനങ്ങളാണ് നിയമലംഘനം നടത്തിയത്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ ജി യുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവികൾ, ട്രാഫിക് മേഖല എസ് പി മാർ, ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ആയിരുന്നു സ്പെഷ്യൽ ഡ്രൈവ്. പരിശോധന തുടരുമെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എന്നാൽ പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകളെക്കുറിച്ചോ ശരിയായി പ്രവർത്തിക്കാത്ത സിഗ്നലുകൾ നന്നാക്കുന്നതിനെക്കുറിച്ചോ പോലീസിന് വിശദീകരണം ഇല്ല. പല ട്രാഫിക് സിഗ്നലുകളും ഇപ്പോൾ മഞ്ഞ ലൈറ്റ് കത്താതെ നേരിട്ട് ചുവപ്പ് ലൈറ്റ് കത്തുന്ന നിലയിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുകൾ നേടാനായി ട്രാഫിക് പിഴ ചെല്ലാനുകളിൽ 50 ശതമാനം ഇളവ് സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ പിഴയുമായി പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.