‘കേരളത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി വരും! സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ട് മന്ത്രിമാര്‍ കുടുങ്ങും . കേരളത്തെ കാവിയണിക്കാന്‍ മിഷന്‍ 2026 പ്രഖ്യാപിച്ച് അമിത് ഷാ

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി പിടിച്ചെടുത്തതിന് ശേഷം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കായി ‘മിഷന്‍ 2026’ പദ്ധതി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കേരളത്തില്‍ ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെ ആയുധമാക്കിയാണ് അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണ്ണം രാജ്യത്തെ വിശ്വാസസമൂഹത്തെ ഒന്നടങ്കം ബാധിച്ച വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.കേസിലെ എഫ്.ഐ.ആറില്‍ പ്രതികളെ രക്ഷിക്കാന്‍ പഴുതുകളുണ്ടെന്നും രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും അദ്ദേഹം ആരോപിച്ചു. നിഷ്പക്ഷ അന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ വഴങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ താമര വിരിയിക്കുക എളുപ്പമായിരുന്നില്ലെങ്കിലും പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിലൂടെ വലിയ വിജയം നേടിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ബി.ജെ.പി മേയറെ കാണുന്നത് പോലെ, 2026-ല്‍ ബി.ജെ.പി മുഖ്യമന്ത്രിയെ കാണാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എല്‍.ഡി.എഫും യു.ഡി.എഫും വികസനം സ്തംഭിപ്പിച്ചുവെന്നും അഴിമതി അവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.മുനമ്പം വിഷയവും മുത്തലാഖും പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ചോദ്യം ചെയ്തു.

മുസ്ലിം വനിതകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമില്ലേ എന്ന് ചോദിച്ച അദ്ദേഹം, മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് പ്രീണന നയമാണെന്നും കുറ്റപ്പെടുത്തി. ഇടതുപക്ഷ സഹയാത്രികനായിരുന്ന റെജി ലൂക്കോസിനെ വേദിയിലേക്ക് വിളിച്ച് ഷാള്‍ അണിയിച്ചുകൊണ്ട് അദ്ദേഹം ബി.ജെ.പിയിലേക്ക് സ്വീകരിച്ചു. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണവും ഇന്ത്യയില്‍ കോണ്‍ഗ്രസും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന് അയ്യപ്പ വിഗ്രഹം സമ്മാനിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.