ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, വയറില്‍ നിന്ന് കത്രിക പുറത്തെടുത്തു ; കത്രിക അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷമായി വയറ്റില്‍ കത്രികയുമായി ജീവിച്ച ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റില്‍ നിന്നും കത്രിക പുറത്തെടുത്തത്. കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് ഈ കത്രിക തൊണ്ടിമുതലായി കൈമാറി.

ചികിത്സാപ്പിഴവില്‍ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വയറ്റില്‍ നിന്നും പുറത്തെടുത്തത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക ആണെന്ന് സ്ഥിരീകരിച്ചു.

2021 മെയ് 10-നായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് പുന്നപ്ര സ്വദേശിയായ ഉഷയുടെ ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉഷ നിരന്തരമായ വയറുവേദനയും മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥയും അനുഭവിച്ചിരുന്നു. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും വേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായില്ല. കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴയിലെ ഒരു യൂറോളജി വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം എടുത്ത എക്‌സ്-റേയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

വിവരം പുറത്തറിഞ്ഞതോടെ ചില ഡോക്ടര്‍മാര്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും വിവരം രഹസ്യമാക്കി വെക്കാന്‍ ആവശ്യപ്പെട്ടതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.