തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർക്ക് സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നാണ് സൂചന.
അതേസമയം, ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്റെ വയറ്റിലെ ഉപകരണം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ നാളെ നടക്കും. നിലവിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ സിടി സ്‌കാൻ പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാകും ശസ്ത്രക്രിയയുടെ അന്തിമ നടപടികളിലേക്ക് കടക്കുക. ഉഷാ ജോസഫിന്റെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ഉഷയുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
അഞ്ചുവർഷം മുൻപ് നടന്ന ശസ്ത്രക്രിയയിലെ പിഴവ് ഇപ്പോൾ വലിയ വിവാദമായതോടെ സർക്കാരും ആരോഗ്യവകുപ്പും പ്രതിരോധത്തിലായിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും മന്ത്രിയുടെ ഉറപ്പും രോഗിയുടെ കുടുംബത്തിന് ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഉന്നതതല അന്വേഷണത്തിലൂടെ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്. നാളെ നടക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഉഷാ ജോസഫിന്റെ ബന്ധുക്കൾ.
ശ്രീക്കുട്ടിക്ക് തുണയായി ‘ഔഷധി’; തുടർചികിത്സയ്ക്കായി നാളെ പഞ്ചകർമ്മ ആശുപത്രിയിലേക്ക് മാറ്റും; എല്ലാ ചെലവും ഏറ്റെടുക്കുമെന്ന് ശോഭനാ ജോർജ്


ലീഗ് മന്ത്രിസഭയിലേക്ക്; കുഞ്ഞാലിക്കുട്ടി നയിക്കും, യുവനിരയ്ക്ക് പ്രാധാന്യം




