തിരുവനന്തപുരം: സർവകലാശാല അധ്യാപക നിയമനങ്ങൾക്കുള്ള സെലക്ഷൻ കമ്മിറ്റിയിൽ യുജിസി ചട്ട പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള ഗവർണറുടെ പ്രതിനിധിയെ നിയമിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗവർണർ ഉത്തരവിട്ടു. സർവകലാശാലകളിൽ നിലവിലുള്ള ചാൻസിലറുടെ പ്രതിനിധി പട്ടിക റദ്ദാക്കിയിട്ടുമുണ്ട്.
ഗവർണറുടെ പുതിയ ഉത്തരവ് അറിയിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ വൈസ് ചാൻസിലർമാർക്കും ലോക്ഭവൻ കത്ത് അയച്ചിട്ടുണ്ട്. അധ്യാപക നിയമന നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് സെലക്ഷൻ കമ്മിറ്റിയിലേയ്ക്കുള്ള ചാൻസിലറുടെ പ്രതി നിധിയെ ആവശ്യപ്പെടണമെന്നും പുതിയ ഉത്തരവിലുണ്ട്.
പ്രതിനിധിയെ ആവശ്യപ്പെടുമ്പോൾ അധ്യാപക നിയമനത്തിന്റെ വിശദ വിവരങ്ങൾ വ്യക്തമാക്കിയിരിക്കണം. നിയമിക്കപ്പെടേണ്ട അധ്യാപകരുടെ വിഷയങ്ങളിലുള്ള വിദഗ്ധരെയാവും ചാൻസലരുടെ പ്രതിനിധിയായി നിശ്ചയിക്കുക. നാമനിർദ്ദേശം ലഭിച്ചു കഴിഞ്ഞാൽ രണ്ടുമാസത്തിനുള്ളിൽ കമ്മിറ്റി രൂപീകരിച്ച് അധ്യാപക നിയമനം പൂർത്തിയാക്കണം. നിയമനം വൈകുകയാണെങ്കിൽ പുതിയ നോമിനിയെ ആവശ്യപ്പെടണമെന്നും ഉത്തരവിൽ പറയുന്നു.
10 വർഷത്തിനു മുമ്പ് തയ്യാറാക്കിയ പട്ടികയിൽനിന്നുള്ള ഗവർണറുടെ പ്രതിനിധിയെയാണ് സർവ്വകലാശാലകൾ സെലെക്ഷൻ കമ്മിറ്റിയിൽ ഇപ്പോൾ ഉൾപ്പെടുത്തി വരുന്നത്. അവരിൽ പലരും സെലക്ഷൻ കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നത് ലോക്ഭവന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ ഉത്തരവ്.
സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് ചില സർവകലാശാലകളിൽ അധ്യാപക നിയമനങ്ങൾ നടത്തുവാൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ലോക്ഭവന്റെ പുതിയ തീരുമാനം ഈ നീക്കങ്ങൾക്ക് തടയിടും.\


സത്യപ്രതിജ്ഞയ്ക്ക് ബി.ജെ.പി എം.എൽ.എമാരുമെത്തും; വി.ഡി. സതീശന്റെ ക്ഷണം സ്വീകരിച്ച് പാർട്ടി
പുരുഷനും വേണം അന്തസ്സ്! വിവാഹേതര ബന്ധത്തിലെ കുട്ടിക്ക് തന്റെ പേര് നൽകിയതിനെതിരെ യുവാവ് കോടതിയിൽ; ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ ഹൈക്കോടതിയുടെ ചരിത്രപരമായ ഉത്തരവ്!





