വിഴിഞ്ഞത്ത് ആയുർവേദ ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി

russian women died in vizhinjam
തിരുവനന്തപുരം: അമിതവണ്ണം കുറയ്ക്കാനായി ആയുർവേദ ചികിത്സയ്ക്ക് എത്തിയ റഷ്യൻ സ്വദേശി മരണമടഞ്ഞ സംഭവത്തിൽ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലുള്ള റിസോർട്ടായ ബെത്ത് സൈദ ഹെർമിറ്റേജിലെ ആയുർവേദ ചികിത്സാ കേന്ദ്രമായ ആയുർബെത്ത് ഹീലിംഗ് സെന്ററിൽ ചികിത്സയ്ക്കായെത്തിയ റഷ്യൻ പൗരൻ പോഡ്ഗോർണോവ് പാവെൽ എന്ന 47 കാരനാണ് രാത്രി മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം.
അമിതവണ്ണം കുറയ്ക്കുന്നതിനായാണ് പാവെൽ ഇവിടെയെത്തിയത്. സഹോദരൻ ഡിമിട്രി, സുഹൃത്ത് സെർഗി മിനകോവ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇന്നലെ രാവിലെ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു.
ഇന്നലെ രാത്രി 12.45 മണിയോടെ പാവെൽ മുറിയിൽ അനക്കമില്ലാതെ കിടക്കുന്നത് സഹോദരനാണ് കണ്ടത്. സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെ 108 ആംബുലൻസിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണവിവരം ഔദ്യോഗികമായി റഷ്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം റഷ്യയിലേക്ക് കൊണ്ടുപോകും. അമിത വണ്ണമുള്ള ആളായിരുന്നു പാവെൽ. 150 കിലോയോളം ഭാരം ഉണ്ടായിരുന്നു. ചികിത്സയിൽ എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.