എറണാകുളം: ചോറ്റാനിക്കരയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുതിയ ദിശയിലേക്ക്. പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സംസാരിച്ചിരുന്ന കൊറിയൻ സുഹൃത്ത് യഥാർത്ഥത്തിൽ കൊറിയക്കാരനല്ലെന്നും, കുട്ടിയെ പരിചയമുള്ള ആരെങ്കിലും വ്യാജ പ്രൊഫൈലിലൂടെ സംസാരിച്ചതാകാമെന്നുമാണ് പോലീസിന്റെ പുതിയ കണ്ടെത്തൽ.കഴിഞ്ഞ ജനുവരി 27-നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് താൻ ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് ‘കൊറിയൻ ബന്ധം’ ചർച്ചയായത്.
കൊറിയൻ യുവാവുമായി പെൺകുട്ടി സംസാരിച്ചിരുന്നതിന് ഡിജിറ്റൽ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, കുട്ടിയുടെ സുഹൃത്തുക്കളോ പരിചയക്കാരോ തന്നെയാണോ വ്യാജ പ്രൊഫൈലിലൂടെ സംസാരിച്ചത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.പെൺകുട്ടിയുടെ ചില സുഹൃത്തുക്കളെ സംശയമുണ്ടെന്ന് പിതാവ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുട്ടിയുടെ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിലീറ്റ് ചെയ്ത ചാറ്റുകളും ഫയലുകളും വീണ്ടെടുത്താൽ മാത്രമേ കൊറിയൻ പ്രൊഫൈലിന് പിന്നിൽ ആരാണെന്ന് വ്യക്തമാകൂ എന്ന് എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശൻ അറിയിച്ചു.
കൊറിയൻ ഭ്രമവും സൈബർ കെണികളും തടയുന്നതിനായി സ്കൂളുകളിലും കോളേജുകളിലും ‘സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്’ രൂപീകരിക്കും. സൈബർ പോലീസിനെ ഉപയോഗിച്ച് വ്യാപകമായ ബോധവൽക്കരണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയും പിന്നീട് പാറമടയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് ജനുവരി 19-ന് മരിച്ചുവെന്നാണ് കുട്ടിയുടെ കുറിപ്പിലുണ്ടായിരുന്നത്. ഈ മരണം നടന്നോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.


വിഴിഞ്ഞം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ചു; 9 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു
സമരവേദിയിലും അതിജീവിതയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി! പിണറായി കയ്യിലേന്തിയ ആ കപ്പില്‍ അതിജീവിതയുടെ വാചകങ്ങളായ ‘ Love you to moon and back’, വൈകാരികമായി പ്രതികരിച്ച് അതിജീവിത





