കാസര്‍ഗോഡ്: കേരളത്തില്‍ പുതിയ ജില്ലകളുടെ രൂപീകരണവും നിലവിലുള്ളവയുടെ പുനര്‍നിര്‍ണ്ണയവും അനിവാര്യമാണെന്ന ആവശ്യവുമായി സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനം രംഗത്തു വരുമ്പോള്‍ രാഷ്ട്രീയ വിവാദം ഉറപ്പ്. മലപ്പുറം, പാലക്കാട് ജില്ലകള്‍ വിഭജിച്ച് നാല് ജില്ലകളാക്കണമെന്നും എറണാകുളം, ഇടുക്കി മേഖലകളില്‍ നിന്ന് പുതിയ ജില്ലകള്‍ വേണമെന്നും ഉള്‍പ്പെടെ കേരളത്തില്‍ ആകെ 17 ജില്ലകള്‍ വേണമെന്ന നിര്‍ദ്ദേശമാണ് കുണിയയില്‍ നടന്ന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയം മുന്നോട്ടുവെക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥർക്കായി മാർഗനിർദ്ദേശങ്ങളുമായി കൈപ്പുസ്തകം പുറത്തിറക്കി
ജമാഅത്തെ ഇസ്ലാമിയെ ശക്തമായി എതിര്‍ക്കുന്ന സമസ്ത (ഇ.കെ വിഭാഗം) തന്നെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചു എന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ജില്ലാ പുനര്‍നിര്‍ണ്ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത ആഹ്വാനം ചെയ്തു. പ്രത്യേക മതവിഭാഗത്തിന് ഭൂരിപക്ഷം ഉണ്ടാക്കാനാണ് ഈ ശ്രമമെന്ന ആരോപണം ബിജെപിയും മറ്റും ഉന്നയിക്കും.
ഉമര്‍ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തില്‍ തമിഴ്നാട് മോഡലാണ് പ്രധാനമായും ചര്‍ച്ചയായത്. 39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകളുള്ള തമിഴ്നാടിനെ കേരളത്തിന് മാതൃകയാക്കാം. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം പോലുള്ള ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമാക്കാനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യാനും വിഭജനം അത്യന്താപേക്ഷിതമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു.
പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാവുകയും ചെയ്യുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. അതേസമയം, മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ ബിജെപി രാഷ്ട്രീയമായി പ്രതിരോധിക്കാനും ചര്‍ച്ചയാക്കാനും സാധ്യതയുണ്ട്. ഇത് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിവെച്ചേക്കാം. മലപ്പുറത്തെയും പാലക്കാടിനെയും വിഭജിക്കാനുള്ള ഈ നീക്കത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണയ്ക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
തിരുവല്ലയിലെ സ്പാ പീഡനത്തില്‍ പോലീസും സംശയനിഴലില്‍? ആഭ്യന്തര അന്വേഷണം ആരംഭിച്ചു; ‘മാസപ്പടി’ വാങ്ങുന്നവര്‍ കുടുങ്ങും;
മുസ്ലിം ലീഗ് ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ ആവശ്യം ഒരു മതസംഘടന എന്ന നിലയില്‍ സമസ്ത ഔദ്യോഗികമായി ഏറ്റെടുത്തത് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ സാധ്യതയുണ്ട്.







