‘ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടും

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ യു.ഡി.എഫ് കണ്‍വീനറും എം.പി.യുമായ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോള്‍ അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നുവെന്ന ഫോട്ടോകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഈ യാത്രയുടെ ഉദ്ദേശ്യം, പോറ്റിയുമായുള്ള ദീര്‍ഘകാല ബന്ധം എന്നിവയാണ് എസ്.ഐ.ടി പരിശോധിക്കുന്നത്.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കി അദ്ദേഹത്തെ വിളിപ്പിച്ചത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് അടൂര്‍ പ്രകാശ് നേരത്തെ പ്രതികരിച്ചത്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കാണാന്‍ പോറ്റിയെ കൊണ്ടുപോയത് ഒരു ഭക്തന്‍ എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ മുഖ്യപ്രതി പോറ്റിക്കൊപ്പം ഫോട്ടോയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം വിറ്റഴിക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.കേസിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്തുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.