മേയര്‍ വി.വി. രാജേഷില്ല; വട്ടിയൂര്‍ക്കാവില്‍ സുരേഷോ കുമ്മനമോ? ശ്രീലേഖയേയും കൃഷ്ണകുമാറിനേയും വെട്ടുമോ? ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ പോരാട്ടത്തിനുള്ള ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക അന്തിമരൂപത്തിലേക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രാഥമികപട്ടിക കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചുവെന്നാണ് സൂചന.

സ്ഥാനാര്‍ഥി മോഹികളുടെ നീണ്ട നിരയുണ്ടായിരുന്ന വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മേയര്‍ വി.വി. രാജേഷ് മത്സരിക്കില്ലെന്നാണ് സൂചന. പകരം മുന്‍പ് മണ്ഡലത്തില്‍ പോരാടി പരിചയമുള്ള എസ്. സുരേഷിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കരുത്തുറ്റ സാന്നിധ്യമായിരുന്ന കുമ്മനം രാജശേഖരനെ തന്നെ വീണ്ടും കളത്തിലിറക്കണമെന്ന വികാരവും പാര്‍ട്ടിക്കുള്ളിലുണ്ട്. അതേസമയം ആറന്മുള മണ്ഡലത്തിലെ പട്ടികയിലും കുമ്മനത്തിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

ബിജെപിയുടെ കരുത്തുറ്റ കോട്ടയായ നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെ ഇറങ്ങാനാണ് സാധ്യതയേറെ. മഞ്ചേശ്വരത്ത് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും ജനവിധി തേടും. കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് കരമന ജയനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ എം.ടി. രമേശിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. രമേശ് മത്സരത്തിനില്ലെങ്കില്‍ പത്മജാ വേണുഗോപാലിനാകും നറുക്കുവീഴുക.

തിരുവല്ലയില്‍ അനൂപ് ആന്റണിയും ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതിയും പാലായില്‍ ഷോണ്‍ ജോര്‍ജും അങ്കത്തിനിറങ്ങും. നെടുമങ്ങാട് യുവനേതാവ് യുവരാജ് ഗോകുലിനും ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറിനുമാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ മണ്ഡലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും അഞ്ചോളം മണ്ഡലങ്ങള്‍ അവരുടെ പരിഗണനയിലുണ്ട്.

വട്ടിയൂര്‍ക്കാവില്‍ എസ്. സുരേഷിനെ കൂടാതെ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെയും നടന്‍ കൃഷ്ണകുമാറിന്റെയും പേരുകളും പട്ടികയിലുണ്ട്. ബിഡിജെഎസിനും ട്വന്റി 20യ്ക്കും ഉള്‍പ്പെടെ ഘടകകക്ഷികള്‍ക്കായി 40 സീറ്റുകള്‍ നീക്കിവെച്ചുകൊണ്ടുള്ള വിപുലമായ സീറ്റ് വിഭജനത്തിനാണ് എന്‍ഡിഎ ഒരുങ്ങുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.