നിയമസഭയില്‍ കയ്യാങ്കളി! സ്പീക്കറുടെ ചേമ്പറിലേക്ക് പ്രതിപക്ഷം തള്ളിക്കയറി; ശബരിമല സ്വര്‍ണ്ണക്കേസില്‍ സഭയില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. ചോദ്യോത്തര വേള ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തതോടെ സഭാനടപടികള്‍ തടസ്സപ്പെട്ടു.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.പ്രതിഷേധം കടുത്തതോടെ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചേമ്പറിലേക്ക് കയറാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു പോവുകയും സഭ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.

ശബരിമല കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സി.പി.എം നേതാക്കളായ പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കാനാണ് മനപ്പൂര്‍വ്വം കുറ്റപത്രം വൈകിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിഷയ ദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. പ്രതിപക്ഷത്തിന് കൃത്യമായ അടിയന്തര പ്രമേയം പോലും കൊണ്ടുവരാനില്ലെന്നും ഭരണപക്ഷം ആരോപിച്ചു. ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിന് സമീപമെത്തി മുദ്രാവാക്യം വിളിച്ചതോടെ സഭ പ്രക്ഷുബ്ധമായി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.