വി. കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി; രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ‘പച്ചക്കള്ളമെന്ന്’ പാര്‍ട്ടി; പയ്യന്നൂര്‍ തെരുവുകളില്‍ ‘ഒറ്റുകാരന്‍’ പോസ്റ്ററുകള്‍

കണ്ണൂര്‍ : പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണം വിഭാഗീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് സി.പി.എം വിലയിരുത്തി.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കുഞ്ഞിക്കൃഷ്ണന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലും രക്തസാക്ഷി ഫണ്ടിലും ക്രമക്കേട് നടന്നിട്ടില്ല. വ്യക്തിപരമായ ധനാപഹരണം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നേരത്തെ അംഗീകരിച്ചതാണ്.

രസീത് അച്ചടിച്ചതിലെ അക്ഷരത്തെറ്റ് അബദ്ധത്തില്‍ സംഭവിച്ചതാണ്. പണം പിരിച്ചത് മധുസൂദനനല്ല, മറ്റൊരു നേതാവാണെന്നും ആ കണക്കുകള്‍ ഓഡിറ്റ് ചെയ്തതാണെന്നും പാര്‍ട്ടി വിശദീകരിച്ചു.പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ ബോധപൂര്‍വ്വം പുറത്തുവിട്ടതിനും എം.എല്‍.എയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനും കുഞ്ഞിക്കൃഷ്ണനെതിരെ തെളിവുണ്ടെന്ന് പാര്‍ട്ടി അറിയിച്ചു.

കുഞ്ഞിക്കൃഷ്ണന്റെയും എം.വി. ഗോവിന്ദന്റെയും പ്രതികരണം
പാര്‍ട്ടി ‘ആടിനെ പട്ടിയാക്കുകയാണെന്ന്’ പുറത്താക്കപ്പെട്ട വി. കുഞ്ഞിക്കൃഷ്ണന്‍ പ്രതികരിച്ചു. ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ പോലും വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും നഷ്ടപ്പെടില്ലെന്നും ഉയര്‍ന്നുവന്നത് സംഘടനാവിരുദ്ധ പ്രശ്‌നമാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

വി. കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും’ എന്ന തരത്തിലുള്ള രൂക്ഷമായ ഭാഷയിലുള്ള പോസ്റ്ററുകളാണ് ഇന്നലെ രാത്രി പതിപ്പിച്ചത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.