ഇടിച്ചു വീഴ്ത്തിയിട്ടും ഥാര്‍ പിറകോട്ടെടുത്തു; കൊന്നത് മനപ്പൂര്‍വ്വം; കിളിമാനൂരില്‍ ഥാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിഷ്ണുവിനെതിരെ കൊലക്കുറ്റം ചുമത്തും

തിരുവനന്തപുരം കിളിമാനൂരില്‍ ഥാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി വിഷ്ണുവിനെതിരെ കൊലക്കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചു. നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കൊലപാതക കുറ്റം ഉള്‍പ്പെടുത്തുന്നത്.

അപകടത്തില്‍ ബൈക്ക് യാത്രികര്‍ വീണുവെന്നറിഞ്ഞിട്ടും പ്രതി മനപ്പൂര്‍വ്വം വാഹനം പിന്നോട്ടെടുത്ത് ദമ്പതികളെ അപായപ്പെടുത്തിയെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിലവില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. അപകടത്തിന് ശേഷം ദമ്പതികളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞത് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ നാലിന് കിളിമാനൂര്‍ പാപ്പാല ജംഗ്ഷനില്‍ വെച്ചായിരുന്നു മദ്യപിച്ച സംഘം സഞ്ചരിച്ചിരുന്ന ഥാര്‍ ഇടിച്ച് രജിത്ത്-അംബിക ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്. അംബിക മൂന്ന് ദിവസത്തിന് ശേഷവും, രജിത്ത് കഴിഞ്ഞ ദിവസവുമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രതികളെ സഹായിച്ചും ബന്ധുക്കളെ ആക്ഷേപിച്ചും നിലപാടെടുത്ത കിളിമാനൂര്‍ എസ്.എച്ച്.ഒ ബി. ജയന്‍, എസ്.ഐ അരുണ്‍, ഗ്രേഡ് എസ്.ഐ ഷജിം എന്നിവരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശിനെ പോലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്. രജിത്തിന്റെ മൃതദേഹവുമായി നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായതും അന്വേഷണം ഊര്‍ജ്ജിതമായതും.

അംബിക അപകടം നടന്ന് മൂന്ന് ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് നല്‍കിയിരുന്നു. പിന്നീട് ഇയാളെ അന്ന് തന്നെ പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നതിനാല്‍ പൊലീസ് സംരക്ഷിക്കുന്നു എന്നുള്ള ആരോപണമാണ് ഉയര്‍ന്നത്. ഇതിനിടെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വാഹനം കത്തിക്കാന്‍ ശ്രമിച്ചതും ദുരൂഹത വര്‍ദ്ധിപ്പിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ യാതൊരുവിധ നടപടിയും കിളിമാനൂര്‍ പൊലീസ് എടുത്തിരുന്നില്ല. മാത്രമല്ല സ്റ്റേഷനില്‍ എത്തിയ രജിത്തിന്റെ ബന്ധുക്കളെ ഉദ്യോഗസ്ഥരാക്ഷേപിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒത്തു കളിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് വിശദ അന്വേഷണം നടക്കുകയും ചെയ്തു. കുടുംബത്തിനുണ്ടായ ദുരനുഭവത്തെ കുറിച്ചും അപകടത്തെ പറ്റിയും മരണത്തിനു മുമ്പ് രജിത് കഴിഞ്ഞ 15ന് പ്രതികരിച്ചിരുന്നു. പിന്നാലെയായിരുന്നു രജിത്തും മരണത്തിന് കീഴടങ്ങിയത്.

തുടര്‍ന്നാണ് നാട്ടുകാര്‍ രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലടക്കം വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഉള്‍പ്പെടെ എത്തി പ്രതികളെ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. പിന്നാലെയാണ് സ്റ്റേഷനില്‍ കൂട്ട നടപടി ഉണ്ടായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.